ബലാത്സംഗ കേസ്: കുന്നപ്പിള്ളി ക്രൈംബ്രാഞ്ചിന് മുന്നില്‍; പാര്‍ട്ടി നടപടി ഇന്നുണ്ടാകും

ബലാത്സംഗ കേസ്: കുന്നപ്പിള്ളി ക്രൈംബ്രാഞ്ചിന് മുന്നില്‍; പാര്‍ട്ടി നടപടി ഇന്നുണ്ടാകും

തിരുവനന്തപുരം: അധ്യാപികയുടെ പരാതിയില്‍ ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കുന്നപ്പിള്ളിക്കെതിരായ പാര്‍ട്ടി നടപടിയും ഇന്നുണ്ടാകും.

ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍ദോസ് രാവിലെ തിരുവന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. എല്‍ദോസിന്റെ അറസ്റ്റ് വൈകാതെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയേക്കും. മുന്‍കൂര്‍ ജാമ്യമുള്ളസ്ഥിതിക്ക് അദ്ദേഹത്തെ വിട്ടയക്കും.

നവംബര്‍ ഒന്നുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാനും മുന്‍കൂര്‍ ജാമ്യ ഉപാധിയില്‍ കോടതി അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഇതിനിടെ കഴിഞ്ഞ ദിവസം എല്‍ദോസിനെതിരെ പോലീസ് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് പരാതിക്കാരിയെ അവഹേളിച്ചെന്നാണ് കേസ്. മൂന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തു.

ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി എല്‍ദോസ് കുന്നപ്പിള്ളി കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ പരാതിക്കാരിയുമായുള്ള അടുപ്പം വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകളുമുണ്ട്. പരാതിക്കാരി മറ്റുവ്യക്തികള്‍ക്കെതിരേ നല്‍കിയ കേസിന്റെ വിവരങ്ങളും ഹാജരാക്കി. എല്‍ദോസിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നതിന് യുവതിക്കെതിരേ അദ്ദേഹത്തിന്റെ ഭാര്യ കുറുപ്പംപടി പോലീസില്‍ നല്‍കിയ പരാതിയുടെ വിവരങ്ങളും നല്‍കി.

സുപ്രീം കോടതിയുടേത് ഉള്‍പ്പെടെയുള്ള മുന്‍കാല വിധികള്‍ ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിലെ പരാമര്‍ശങ്ങളും കോടതി ചൂണ്ടിക്കാട്ടി. വിശദമായ വിശകലനത്തിനൊടുവില്‍ കടുത്ത ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതെന്നും കോടതി ഉത്തരവില്‍ വ്ക്തമാക്കിയിരുന്നു.

പ്രതി വിവാഹം കഴിഞ്ഞയാളും കുടുംബമായി ജീവിക്കുന്നയാളുമാണെന്ന് പരാതിക്കാരിക്ക് ബോധ്യമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിയുമായുള്ള നിയമപരമായ വിവാഹത്തിന് സാധ്യതയില്ലെന്നത് പരാതിക്കാരിക്ക് അറിയാം. പരാതിക്കാരി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളയാളാണ്. അതിനാല്‍ നിയമത്തെക്കുറിച്ച് അജ്ഞയാണെന്നത് പരിഗണിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യുവതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് സെപ്റ്റംബര്‍ 28 ന് നല്‍കിയ പരാതിയില്‍ ലൈംഗിക പീഡനത്തെക്കുറിച്ച് പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്നീട് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയപ്പോഴും ഇക്കാര്യം പറഞ്ഞില്ല. കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോവളം പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.