ഇറാഖിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; പുതിയ സർക്കാർ രൂപികരിച്ചു; അൽ സുഡാനി പ്രസിഡന്റ്

ഇറാഖിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; പുതിയ സർക്കാർ രൂപികരിച്ചു; അൽ സുഡാനി പ്രസിഡന്റ്

ബഗ്ദാദ്: ഇറാഖിൽ ഒരു വർഷമായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ പുതിയ സർക്കാർ രൂപീകരിച്ചു. രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് മുഹമ്മദ് ഷിയ അൽ സുഡാനിയുടെ നേതൃത്വത്തിൽ 21 അംഗ മന്ത്രിസഭ അധികാരമേറ്റത്. ഇറാൻ അനുകൂലികളായ കക്ഷികളുടെ കൂട്ടായ്മയായ കോഓർഡിനേഷൻ ഫ്രെയിംവർക് ആണു പുതിയ സർക്കാരിനു രൂപം നൽകിയത്.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പരിഷ്‌കരിക്കുമെന്ന് പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് അൽ സുഡാനി പറഞ്ഞു. അഴിമതിക്കെതിരെ പൊരുതുമെന്നും മോശമായിക്കൊണ്ടിരിക്കുന്ന പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുമെന്നും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ പോരാടുമെന്നും സുഡാനി പ്രതിജ്ഞയെടുത്തു. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യുമെന്നും ഒരു വർഷത്തിനകം പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വോട്ടെടുപ്പിനെത്തിയ 253 നിയമസഭാംഗങ്ങളിൽ ഭൂരിഭാഗവും 21 മന്ത്രിമാരുടെ നിയമനത്തെ അംഗീകരിച്ചു. എന്നാല്‍ നിർമ്മാണ-ഭവന മന്ത്രാലയം, പരിസ്ഥിതി മന്ത്രാലയം എന്നീ മന്ത്രിസഭാ വകുപ്പുകളില്‍ തീരുമാനമായിട്ടില്ല. രണ്ട് മന്ത്രാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും പുതിയ മന്ത്രിസഭയ്ക്ക് അംഗീകാരം ലഭിച്ചു.

സർക്കാറിന്റെ സൗത്ത് ഗ്യാസ് കമ്പനിയുടെ (എസ്‌ജിസി) മുൻ മേധാവി ഹയാൻ അബ്ദുൾ ഗനിയെ എണ്ണ മന്ത്രിയായി നിയമിച്ചു. ഫുആദ് ഹുസൈനെ വിദേശകാര്യ മന്ത്രിയായും തായിഫ് സാമിയെ രണ്ടാം തവണയും ധനമന്ത്രിയായും അൽ സുഡാനി നിയമിച്ചിട്ടുണ്ട്.


മുന്‍ ഇറാഖി സര്‍ക്കാറില്‍ മനുഷ്യാവകാശ മന്ത്രിയായും തൊഴിൽ, സാമൂഹികകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചയാളാണ് പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ 52 കാരനായ മുഹമ്മദ് ഷിയ അൽ സുഡാനി. ഷിയാ നേതാവും ഇറാൻ വിരുദ്ധനുമായ മുഖ്തദ അൽ സദറിന്റെ കക്ഷിയുടെ എംപിമാരെല്ലാം രാജിവച്ചതോടെ കോഓർഡിനേഷൻ ഫ്രെയിംവർക്കിനു മേധാവിത്വം ലഭിക്കുകയായിരുന്നു.

പാർലമെന്റിലെ 329 സീറ്റുകളിൽ 138-ഉം കൈവശം വച്ചിരിക്കുന്ന ശക്തമായ ഇറാൻ അനുകൂല ഷിയാ വിഭാഗങ്ങളുടെ സഖ്യമായ കോ-ഓർഡിനേഷൻ ഫ്രെയിംവർക്കിന് കോലിഷൻ ഫോർ ദ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്റ്റേറ്റിന്റെ പിന്തുണയുണ്ടായിരുന്നു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ ഹൽബൂസിയുടെ നേതൃത്വത്തിലുള്ള സുന്നി ഗ്രൂപ്പും രണ്ട് പ്രധാന കുർദിഷ് പാർട്ടികളും മറ്റ് അംഗങ്ങളിൽ ഉൾപ്പെടുന്ന സഖ്യമാണിത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെ ഇറാഖില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂപപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ മുഖ്തദ അൽ സദറിന്റെ കക്ഷിക്കാണ് കൂടുതൽ സീറ്റുകൾ ലഭിച്ചതെങ്കിലും സർക്കാരുണ്ടാക്കാനായില്ല. സ്വന്തം നിലയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ പരാജയപ്പെട്ട അല്‍ സദര്‍ ഇറാന്‍ അനുകൂല കക്ഷികളെ ഒപ്പം കൂട്ടാന്‍ തയ്യാറാകാത്തത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി.

ഒടുവില്‍ പുതിയ സര്‍ക്കാറില്‍ ചേരുന്നതില്‍ നിന്ന് മുഖ്താദ അല്‍ സദര്‍ പിന്മാറിയിരുന്നു. ഇതോടെയാണ് ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വന്നതും അല്‍ സുഡാനി മന്ത്രിസഭ രൂപീകരിച്ച് അംഗീകാരം തേടുകയും ചെയ്തത്. അതേസമയം, അല്‍ സുഡാനിയെ പ്രസിഡന്‍റായി തെരഞ്ഞെടുത്തെങ്കിലും രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്താദ അല്‍ സദറിന്‍റെ അനുയായികള്‍ രണ്ട് തവണ ഇറാഖി പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലും ഇറാന്‍ വിരുദ്ധ പ്രക്ഷോഭകരും പൊലീസും തമ്മില്‍ നിരവധി നഗരങ്ങളില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.