'സഖാവേ...എസ്.എ.ടി ആശുപത്രിയിലും ഒഴിവുണ്ട്; നിയമനത്തിനായി സഖാക്കളുടെ ലിസ്റ്റ് തരൂ': ജില്ലാ സെക്രട്ടറിക്ക് മറ്റൊരു കത്ത് കൂടി, കനത്ത പ്രതിഷേധം

'സഖാവേ...എസ്.എ.ടി ആശുപത്രിയിലും ഒഴിവുണ്ട്; നിയമനത്തിനായി സഖാക്കളുടെ ലിസ്റ്റ് തരൂ': ജില്ലാ സെക്രട്ടറിക്ക് മറ്റൊരു കത്ത് കൂടി, കനത്ത പ്രതിഷേധം

തിരുവനന്തപുരം: സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി മറ്റൊരു കത്തുകൂടി പുറത്ത്. മേയറുടെ കത്തിന് പിന്നാലെ എസ്.എ.ടി. ആശുപത്രിയിലെ നിയമനത്തിനായി തിരുവനന്തപുരം നഗരസഭയില്‍ നിന്ന് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് അയച്ച മറ്റൊരു കത്ത് കൂടി പുറത്തായി.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ ഒന്‍പത് നിയമനങ്ങള്‍ക്കായി യോഗ്യരായവരുടെ പട്ടിക കൈമാറണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ഡി.ആര്‍. അനിലാണ് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഒക്ടോബര്‍ 24 ന് കത്തയച്ചത്.

ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി പണികഴിപ്പിച്ച വിശ്രമ കേന്ദ്രത്തില്‍ കുടുംബശ്രീ മുഖേന ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിയമനത്തിന് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക കൈമാറണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശ്രമ കേന്ദ്രത്തില്‍ മാനേജര്‍, കെയര്‍ ടേക്കര്‍ അടക്കം ഒന്‍പത് ഒഴിവുകളാണുള്ളതെന്നും കത്തില്‍ വ്യക്തമാക്കുന്നു.

സഖാവേ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കത്തില്‍ ഒഴിവുകളുടെ എണ്ണവും യോഗ്യതയും ശമ്പളവുമെല്ലാം വിവരിക്കുന്നുണ്ട്. നഗരസഭയിലെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ ഡി.ആര്‍. അനില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവും നഗരസഭയിലെ പൊതുമരാമത്ത് വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണ്.

മേയര്‍ ആര്യ രാജേന്ദ്രന്‍ നവംബര്‍ ഒന്നിന് സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്താണ് നേരത്തെ പുറത്തു വന്നിരുന്നത്. നഗരസഭ ആരോഗ്യ വിഭാഗത്തില്‍ 295 താത്കാലിക ജീവനക്കാരെ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക കൈമാറണമെന്നുമാണ് മേയര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ഈ കത്ത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ മേയര്‍ക്കെതിരേയും പാര്‍ട്ടിക്കെതിരേയും ശക്തമായ പ്രതിഷേധമാണുയര്‍ന്നത്. ഇതിനു പിന്നാലെയാണ് സമാന രീതിയില്‍ നഗരസഭയില്‍ നിന്ന് അയച്ച മറ്റൊരു കത്ത് കൂടി പുറത്തു വന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.