മുലായം സിങ് യാദവിന് പകരം അഖിലേഷിന്റെ ഭാര്യ; മെയിന്‍പുരിയില്‍ ഡിംപിള്‍ യാദവ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി

മുലായം സിങ് യാദവിന് പകരം അഖിലേഷിന്റെ ഭാര്യ; മെയിന്‍പുരിയില്‍ ഡിംപിള്‍ യാദവ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി

ലക്നൗ: മുലായം സിങ് യാദവിന്റെ മരണത്തോടെ ഒഴിവുവന്ന മെയിന്‍പുരി ലോക്സഭാ മണ്ഡലത്തില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് മത്സരിക്കും. ഡിസംബര്‍ അഞ്ചിനാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയുടെ വെല്ലുവിളി നേരിടാനാണ് ഡിംപിളിനെ കളത്തിലിറക്കിയതെന്നാണ് അഖിലേഷ് യാദവ് വ്യക്തമാക്കിയിരിക്കുന്നത്.

മുലായത്തിന്റെ കുടുംബത്തിന് ശക്തമായ സ്വാധീനമുളള മണ്ഡലമാണിത്. മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിന് കീഴില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇതില്‍ രണ്ടെണ്ണം സമാജ് വാദി പാര്‍ട്ടിയുടെ കൈകളിലാണ്. അഖിലേഷ് യാദവിന്റെ കര്‍ഹാല്‍ മണ്ഡലവും ഇതില്‍ ഉള്‍പ്പെടും.

നേതാജി എന്നാണ് മണ്ഡലത്തിലെ ജനങ്ങള്‍ മുലായത്തെ വിളിച്ചിരുന്നത്. ഈ സ്നേഹം സഹതാപ വോട്ടുകളായി പെട്ടിയില്‍ വീഴുമെന്നാണ് അഖിലേഷിന്റെ പ്രതീക്ഷ. തിങ്കളാഴ്ച ഡിംപിള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി മെയിന്‍പുരി ജില്ലാ അധ്യക്ഷന്‍ അലോക് ഷാക്യ പറഞ്ഞു.

2019 ല്‍ മുലായം 94000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ വിജയിച്ചത്. ബിജെപിയുടെ പ്രേം സിങ് ഷാക്യ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. മുന്‍പ് കനൗജില്‍ നിന്നുളള പാര്‍ലമെന്റ് അംഗമായിരുന്നു ഡിംപിള്‍. എന്നാല്‍ 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും ബിജെപിയുടെ സുബ്രാത് പതക്കിനോട് പരാജയപ്പെട്ടു. മുഖ്യമന്ത്രിയായപ്പോള്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് കടക്കാന്‍ വേണ്ടി അഖിലേഷ് യാദവ് രാജിവെച്ച ഒഴിവിലായിരുന്നു ഡിംപിള്‍ 2012 ല്‍ ഇവിടെ നിന്ന് വിജയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.