സ്ത്രീകള്‍ പർവതങ്ങൾ ചലിപ്പിക്കുന്നുവെന്ന് അന്താരാഷ്‌ട്ര പർവത ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ

സ്ത്രീകള്‍ പർവതങ്ങൾ ചലിപ്പിക്കുന്നുവെന്ന് അന്താരാഷ്‌ട്ര പർവത ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: അന്താരാഷ്‌ട്ര പർവത ദിനത്തിൽ പർവതങ്ങളെ സംരക്ഷിക്കാനും പരിപാലിക്കാനും എല്ലാവരോടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഈ വർഷത്തെ അന്താരാഷ്ട്ര പര്‍വത ദിനത്തിന്റെ പ്രമേയമായ 'സ്ത്രീകള്‍ പർവതങ്ങൾ ചലിപ്പിക്കുന്നു' എന്ന വിഷയത്തെയും മാർപാപ്പ അഭിസംബോധന ചെയ്തു.

ഭൂമിയുടെയും മനുഷ്യരാശിയുടെയും ജീവിതത്തെ സുരക്ഷിതമാക്കാനുള്ള അത്ഭുതകരമായ പ്രകൃതി വിഭവമായ പർവതങ്ങളുടെ പ്രാധാന്യം തിരിച്ചറിയാൻ അന്താരാഷ്‌ട്ര പർവത ദിനം സഹായിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

അന്താരാഷ്ട്ര ദിനത്തിനായി ഈ വർഷം "സ്ത്രീകൾ പർവതങ്ങൾ ചലിപ്പിക്കുന്നു" എന്ന പ്രമേയത്തെ തിരഞ്ഞെടുത്തതിന് പാപ്പ അഭിനന്ദനം അറിയിച്ചു.

“ഇത് ശരിയാണ്, സ്ത്രീകൾ പർവതങ്ങൾ ചലിപ്പിക്കുന്നു. പരിസ്ഥിതിയെ പരിപാലിക്കുന്നതിലും മലയോര ജനതയുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ച് ഈ പ്രമേയം നമ്മെ ഓർമ്മിപ്പിക്കുന്നു. മലയോര ജനതയിൽ നിന്ന് 'ഒരുമിച്ച് നടക്കുക' എന്ന സമൂഹബോധം ഞങ്ങൾ പഠിക്കുന്നു" എന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര പർവത ദിനം

പർവതപ്രദേശങ്ങളുടെ വികസനം, ശുദ്ധജലം, ശുദ്ധമായ ഊര്‍ജം, ഭക്ഷണം, വിനോദം എന്നിവ നല്‍കുന്നതില്‍ പര്‍വതങ്ങള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നതിനായി എല്ലാ വർഷവും ഡിസംബർ 11നാണ് അന്താരാഷ്ട്ര പർവത ദിനം ആഘോഷിക്കുന്നത്.

ഈ വർഷത്തെ അന്താരാഷ്ട്ര പർവത ദിനത്തിന്റെ (IMD) പ്രമേയം "സ്ത്രീകൾ പർവതങ്ങൾ ചലിപ്പിക്കുന്നു" എന്നതാണ്. ഈ വർഷത്തെ അന്താരാഷ്ട്ര ദിനചരണം ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരവും അതിലൂടെ സാമൂഹിക നീതി, ഉപജീവനമാർഗം, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാർഗവുമാണ്.

അന്താരാഷ്ട്ര ദിനത്തിന്റെ വെബ്സൈറ്റിൽ സൂചിപ്പിച്ചതുപോലെ, പർവതപ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണത്തിലും സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ സ്ത്രീകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

സ്ത്രീകള്‍ പലപ്പോഴും പർവത വിഭവങ്ങളുടെ പ്രാഥമിക മാനേജർമാരായി പ്രവര്‍ത്തിക്കുന്നു. അവര്‍ ജൈവവൈവിധ്യത്തിന്റെ സംരക്ഷകർ, പരമ്പരാഗത അറിവിന്റെ സൂക്ഷിപ്പുകാർ, പ്രാദേശിക സംസ്കാരത്തിന്റെ സംരക്ഷകർ, പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വിദഗ്ധരായും അറിയപ്പെടുന്നു.

വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ വ്യതിയാനവും പര്‍വത കൃഷിയിലെ നിക്ഷേപത്തിന്റെ അഭാവവും ബദല്‍ ഉപജീവനമാര്‍ഗങ്ങള്‍ തേടി കുടിയേറാന്‍ പുരുഷന്മാരെ പ്രേരിപ്പിക്കുന്നു. അതിനാല്‍, മുമ്പ് പുരുഷന്മാര്‍ ചെയ്തിരുന്ന പല ജോലികളും സ്ത്രീകള്‍ ഏറ്റെടുത്തിട്ടുണ്ട്.

എന്നിട്ടും തീരുമാനമെടുക്കാനുള്ള ശക്തിയുടെ അഭാവവും വിഭവങ്ങളിലേക്കുള്ള അസമമായ പ്രവേശനവും കാരണം അവര്‍ അദൃശ്യരായി തുടരുന്നു. പര്‍വത സമ്പത്ത് വ്യവസ്ഥയില്‍ അവരുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയാണ് ദിനം ലക്ഷ്യമിടുന്നത്.

1992 ൽ ഐക്യരാഷ്ട്രസഭ (United Nations) പരിസ്ഥിതിയും വികസനവും സംബന്ധിച്ച കോൺഫറൻസ് നടത്തി. ഇതില്‍ 'നഷ്ടമായ പരിസ്ഥിതി വ്യവസ്ഥകള്‍: സുസ്ഥിര പര്‍വത വികസനം' എന്ന തലക്കെട്ടില്‍ ഐക്യരാഷ്ട്രസഭ ഒരു പ്രമേയം അംഗീകരിച്ചു. ആ അവസരത്തിലാണ് അന്താരാഷ്ട്ര പർവത ദിനം എന്ന ആശയം ശ്രദ്ധയിൽപ്പെട്ടത്.

തുടര്‍ന്ന്, പർവതങ്ങളുടെ പ്രാധാന്യം വിളിച്ചോതാന്‍ ഐക്യരാഷ്ട്ര പൊതുസഭ 2002 നെ അന്താരാഷ്ട്ര പർവത വർഷമായി പ്രഖ്യാപിച്ചു. തുടര്‍ന്നാണ് 2003 മുതൽ ഐക്യരാഷ്ട്ര പൊതുസഭ ഡിസംബർ 11 ന് "അന്താരാഷ്ട്ര പർവത ദിനം" ആയി പ്രഖ്യാപിച്ചത്.

കൂടുതൽ വത്തിക്കാൻ ന്യൂസുകൾ വായിക്കാൻ...

https://cnewslive.com/author/38269/1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.