മൂന്നടിച്ച് കണക്ക് തീര്‍ത്തു; ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍

മൂന്നടിച്ച് കണക്ക് തീര്‍ത്തു; ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലില്‍

ദോഹ: ആല്‍ബിസെലസ്റ്റികളുടെ തേരോട്ടത്തെ തടഞ്ഞുനിര്‍ത്താന്‍ ക്രൊയേഷ്യക്കുമായില്ല. 2018 ന്റെ തനിയാവര്‍ത്തനത്തിനായി ബുട്ട് കെട്ടി കളത്തിലെത്തിയ ലൂക്കാ മോഡ്ട്രിച്ചിന്റെ ക്രൊയേഷ്യയോട് കണക്ക് തീര്‍ത്തുതന്നെ അര്‍ജന്റീനയുടെ കിടിലന്‍ മറുപടി. കഴിഞ്ഞ വേള്‍ഡ്കപ്പില്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ പുറത്തേക്ക് പറഞ്ഞുവിട്ട അതേ സ്‌കോറില്‍ തന്നെ ക്രൊയേഷ്യയോട് പകരം വീട്ടി മെസിയും കൂട്ടരും ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 

ക്രൊയേഷ്യയെ അക്ഷരാര്‍ഥത്തില്‍ മുക്കിക്കളഞ്ഞാണ് അര്‍ജന്റീന എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകിരീടത്തിന് ഒരടി മാത്രം അകലെ എത്തിയത്. മെസി മാജിക്കിനൊപ്പം ജൂലിയന്‍ അല്‍വാരസ് എന്ന അത്ഭുതം കൂടി ചേര്‍ന്നതോടെ ലോകകപ്പിന്റെ ആറാം ഫൈനലിലേക്ക് അര്‍ജന്റീനയ്ക്ക് മുന്നിലെ തടസങ്ങളെല്ലാം നിഷ്പ്രഭം. അല്‍വാരസ് രണ്ടു തവണയും മെസി ഒരിക്കലും ലക്ഷ്യം കണ്ടപ്പോള്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായി അര്‍ജന്റീനയുടെ ജയം. 

കഴിഞ്ഞ കളികളില്‍ നിന്ന് അടിമുടി മാറി അക്രമണ ഫുട്‌ബോള്‍ തങ്ങള്‍ക്കും വഴങ്ങുമെന്ന് കാണിച്ചു കൊടുത്ത മത്സരമായിരുന്നു ഇന്നത്തേത്. ഒന്നിന് പിറകെ ഒന്നായി ഗോളുകള്‍ ക്രൊയേഷന്‍ ഗോള്‍വലയിലേക്ക് അടിച്ചുകയറ്റുമ്പോഴും അതിലൊന്നും തൃപ്തരല്ലെന്ന് ബോധ്യപ്പെടുത്തി എതിര്‍ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. 

34-ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്ന് മെസിയാണ് ഗോള്‍ പ്രവാഹത്തിന് തുടക്കമിട്ടത്. 39-ാം മിനിറ്റില്‍ ആല്‍വരസ് ലീഡ് ഇരട്ടിയാക്കി. 69-ാം മിനിറ്റില്‍ മെസിയുടെ ഒരു മാജിക്കല്‍ പാസില്‍ നിന്ന് ആല്‍വരസിന്റെ മനോഹരമായ ഫിനിഷിംഗ്. അര്‍ജന്റീന 3 ക്രൊയേഷ്യ 0. പിന്നെയുള്ള മിറ്റുകളില്‍ പ്രതിരോധത്തോടൊപ്പം മുന്നേറ്റങ്ങളും നടത്തി എതിരാളികളുടെ ഗോള്‍മുഖത്ത് അര്‍ജന്റീനന്‍ താരങ്ങള്‍ ഭീതി വിതച്ചുകൊണ്ടേയിരുന്നു. 

മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ അര്‍ജന്റീനയും ക്രൊയേഷ്യയും ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞു. ക്രൊയേഷ്യയാണ് കൂടുതല്‍ പന്തടക്കം കാണിച്ചത്. 16-ാം മിനിറ്റില്‍ ക്രൊയേഷ്യ മത്സരത്തിലെ ആദ്യ കോര്‍ണര്‍ കിക്ക് നേടിയെടുത്തു. 25-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ലോങ്റേഞ്ചര്‍ ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് തട്ടിയകറ്റി. മത്സരത്തിലെ ആദ്യ ഷോട്ട് ഓണ്‍ ടാര്‍ഗറ്റായിരുന്നു അത്. പിന്നാലെ ക്രൊയേഷ്യയ്ക്ക് ഫ്രീ കിക്ക് ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ ടീമിനായില്ല.

34-ാം മിനിറ്റിലെ അര്‍ജന്റീനയുടെ തകര്‍പ്പന്‍ മുന്നേറ്റമാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. പന്തുമായി മുന്നേറിയ ജൂലിയന്‍ അല്‍വാരസിനെ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് ഫൗള്‍ ചെയ്തു. പിന്നാലെ ലിവാകോവിച്ചിന് റഫറി മഞ്ഞക്കാര്‍ഡ് നല്‍കുകയും അര്‍ജന്റീനയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിക്കുകയും ചെയ്തു. കിക്കെടുത്ത മെസ്സിയ്ക്ക് പിഴച്ചില്ല. മെസ്സിയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് ലിവാകോവിച്ചിനെ നിസഹായനാക്കി വലകുലുക്കി. ഈ ഗോളോടെ മെസ്സി അര്‍ജന്റീനയ്ക്ക് വേണ്ടി ലോകകപ്പില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി. 11 ഗോളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഈ ലോകകപ്പില്‍ മെസി നേടുന്ന അഞ്ചാം ഗോളാണിത്.

അഞ്ചു മിനിറ്റ് കഴിയും മുന്‍പ് അര്‍ജന്റീനയുടെ അടുത്ത പ്രഹരം വന്നു. ഇത്തവണ യുവതാരം ജൂലിയന്‍ അല്‍വാരസാണ് ആല്‍ബിസെലസ്റ്റുകള്‍ക്കായി വലകുലുക്കിയത്. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്. 39-ാം മിനിറ്റിലാണ് അല്‍വാരസിന്റെ സോളോ ഗോള്‍ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അല്‍വാരസ് പ്രതിരോധ താരങ്ങളെയെല്ലാം ട്രിബിള്‍ ചെയ്ത് ഒടുവില്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ചിനെയും മറികടന്ന് വലകുലുക്കിയപ്പോള്‍ ലുസെയ്ല്‍ സ്റ്റേഡിയം ആര്‍ത്തിരമ്പി. മെസിയാണ് അല്‍വാരസിന് പന്തുനല്‍കിയത്.

പിന്നാലെ 42-ാം മിനിറ്റില്‍ മാക് അലിസ്റ്ററുടെ ഗോളെന്നുറച്ച തകര്‍പ്പന്‍ ഹെഡ്ഡര്‍ അവിശ്വസനീയമാം വിധം ലിവാകോവിച്ച് തട്ടിയകറ്റി. പിന്നാലെ ആക്രമണം ശക്തിപ്പെടുത്താന്‍ ക്രൊയേഷ്യ ശ്രമിച്ചെങ്കിലും വിഫലമായി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ ക്രൊയേഷ്യ രണ്ട് മാറ്റങ്ങള്‍ വരുത്തി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തി. 49-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പരെഡെസിന്റെ ശക്തികുറഞ്ഞ ലോങ്റേഞ്ചര്‍ ഗോള്‍കീപ്പര്‍ ലിവാകോവിച്ച് കൈയ്യിലൊതുക്കി. 58-ാം മിനിറ്റില്‍ മെസി തകര്‍പ്പന്‍ കുതിപ്പ് നടത്തി പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ ലിവാകോവിച്ച് തടഞ്ഞു. 

62-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ ലോവ്റെനിന്റെ ഉഗ്രന്‍ ഹെഡര്‍ എമിലിയാനോ മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി. 69-ാം മിനിറ്റില്‍ ക്രൊയേഷ്യയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടുകൊണ്ട് അര്‍ജന്റീന വീണ്ടും ലീഡുയര്‍ത്തി. ഇത്തവണയും അല്‍വാരസ് തന്നെയാണ് വലകുലുക്കിയത്. വലതുവിങ്ങിലൂടെ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മെസി നല്‍കിയ അളന്നുമുറിച്ച പാസ് അല്‍വാരസ് അനായാസം വലയിലെത്തിക്കുകയായിരുന്നു. ഇതോടെ അര്‍ജന്റീന വിജയമുറപ്പിച്ചു.

75-ാം മിനിറ്റില്‍ ഇരട്ടഗോളുമായി തിളങ്ങിയ അല്‍വാരസിന് പകരം സൂപ്പര്‍ താരം പൗലോ ഡിബാല ഗ്രൗണ്ടിലെത്തി. ഈ ലോകകപ്പില്‍ ഡിബാലയ്ക്ക് ആദ്യമായാണ് കളിക്കാന്‍ അവസരം ലഭിച്ചത്. അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങാതെ പ്രതിരോധം ശക്തിപ്പെടുത്താനാണ് അര്‍ജന്റീന ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. 

2014 ന് ശേഷം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുകയാണ്. ഇന്ന് രാത്രി നടക്കുന്ന മൊറോക്കോ - ഫ്രാന്‍സ് മത്സര വിജയിയാണ് ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.