കാട്ടില്‍ നിന്ന് കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധ വാല്‍ക്കറുടേത് തന്നെ; സ്ഥിരീകരണം ഡിഎന്‍എ പരിശോധനയില്‍

കാട്ടില്‍ നിന്ന് കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധ വാല്‍ക്കറുടേത് തന്നെ; സ്ഥിരീകരണം ഡിഎന്‍എ പരിശോധനയില്‍

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകക്കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്. മെഹ്റാളിയില്‍ നിന്നും ഗുരുഗ്രാമില്‍ നിന്നും കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേതെന്ന് പൊലീസ് വ്യക്തമാക്കി. ഡിഎന്‍എ പരിശോധനയിലാണ് സ്ഥിരീകരണം.

ഇന്ന് ഉച്ചയോടെയാണ് ഡിഎന്‍എ പരിശോധനാഫലം പൊലീസിന് ലഭിച്ചത്. ഇക്കഴിഞ്ഞ മെയില്‍ പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുപ്പത്തിയഞ്ച് കഷണങ്ങളാക്കി ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു പ്രതിയായ അഫ്താബ്. ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു.

ശ്രദ്ധയുടെ പിതാവിന്റെ ഡിഎന്‍എയുമായി ഏതാനും അസ്ഥികളുടെ സാമ്പിളുകള്‍ പൊരുത്തപ്പെട്ടു. അവ ശ്രദ്ധയുടെതാണെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. മെഹ്റൗളിയിലെയും ഗുരുഗ്രാമിലെ കാടുകളില്‍ നിന്നുമാണ് ഡല്‍ഹി പൊലീസ് അസ്ഥികള്‍ കണ്ടെടുത്തത്. മെഹ്റൗളിയിലെ വനമേഖലയില്‍ നിന്ന് 13 അസ്ഥികള്‍ പൊലീസ് കണ്ടെടുത്തിരുന്നു.

അറസ്റ്റിലായതിന് പിന്നാലെ അഫ്താബിനെ പൊലീസ് നാര്‍ക്കോ ടെസ്റ്റിനും പോളി ഗ്രാഫ് ടെസ്റ്റിനും വിധേയനാക്കിയിരുന്നു. രോഹിണിയിലെ ലാബില്‍ നടത്തിയ പോളി ഗ്രാഫ് പരിശോധനയില്‍ അഫ്താബ് പശ്ചാത്താപത്തിന്റ ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബംബിള്‍ ആപ്പിലൂടെയാണ് അഫ്താബ് ശ്രദ്ധയെ കണ്ടുമുട്ടിയത്. തുടര്‍ന്ന് പരസ്പരം ഡേറ്റിങ് ആരംഭിക്കുകയും ചെയ്തു. തങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ ഡല്‍ഹിയിലെ മെഹ്റൗളിയിലേക്ക് താമസം മാറി. വിവാഹം കഴിക്കാന്‍ ശ്രദ്ധ സമ്മര്‍ദ്ദം ചെലുത്തിയതോടെ ഇരുവരും വഴക്ക് പതിവായി. തുടര്‍ന്ന് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.