നാടകീയ രംഗങ്ങള്‍; ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് മാറ്റി

 നാടകീയ രംഗങ്ങള്‍; ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പ് മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പിനിടെ ബിജെപി- ആം ആദ്മി അംഗങ്ങള്‍ ഏറ്റുമുട്ടി. കോര്‍പ്പറേഷന്‍ ഹൗസിനുള്ളില്‍ സിവിക് സെന്ററില്‍ പുതിയ അംഗങ്ങളുടെ സത്യ പ്രതിജ്ഞ ആരംഭിക്കുന്നതിനു തൊട്ട് മുമ്പാണ് സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് നടപടികള്‍ മാറ്റി.

നടപടി ക്രമങ്ങളും ചട്ടങ്ങളും ലംഘിച്ചു എന്നാരോപിച്ചായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം. പ്രിസൈഡിങ് ഓഫീസറും ബി.ജെ.പി കൗണ്‍സിലറുമായ സത്യ ശര്‍മ നാമനിര്‍ദേശം ചെയ്യപ്പെട്ട ബി.ജെ.പി അംഗങ്ങളെ എ.എ.പിയുടെ തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ക്ക് മുന്‍പായി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതോടെ എ.എ.പി കൗണ്‍സിലര്‍മാര്‍ പ്രതിഷേധം ആരംഭിച്ചു.

ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ വി.കെ സക്‌സേന, ബിജെപി നേതാവ് സത്യ ശര്‍മയെ താല്‍കാലിക സ്പീക്കറായി നിയമിച്ചതിലും, 10 പേരെ നാമ നിര്‍ദേശം ചെയ്തതിലും എഎപി നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

250 അംഗ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 134 പേരുടെ പിന്തുണ എഎപിക്ക് ഉണ്ട്. ബിജെപിക്ക് 104 കൗണ്‍സിലര്‍മാരാണുളളത്. കോണ്‍ഗ്രസിന് ഒന്‍പത് കൗണ്‍സിലര്‍മാരുമുണ്ട്. ഷെല്ലി ഒബ്‌റോയിയാണ് ആം ആദ്മി മേയര്‍ സ്ഥാനാര്‍ത്ഥി.

രേഖ ഗുപ്തയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ആം ആദ്മി പാര്‍ട്ടിയേയോ ബിജെപിയേയോ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് ഡല്‍ഹി ഘടകം തീരുമാനിച്ചതിനാല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.