മുഖ്യമന്ത്രി സ്റ്റാലിനുമായി തര്‍ക്കം; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

മുഖ്യമന്ത്രി സ്റ്റാലിനുമായി തര്‍ക്കം; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

ചെന്നൈ: ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം സര്‍ക്കാരിന്റെ പതിവ് പ്രസംഗം മാത്രമേ രേഖപ്പെടുത്തൂ എന്ന പ്രമേയം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയും ഗവര്‍ണര്‍ ആര്‍.എന്‍ രവിയും തമ്മിലുള്ള തര്‍ക്കം ഇന്ന് നിയമസഭയ്ക്കുള്ളില്‍ രൂക്ഷമായത് സര്‍ക്കാര്‍ തയ്യാറാക്കിയ പതിവ് പ്രസംഗത്തിന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ്.

'ദ്രാവിഡ ഭരണ മാതൃക' ഉള്‍പ്പെടെയുള്ള ചില വാക്കുകള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആര്‍.എന്‍ രവിയുടെ പ്രസംഗം തടസപ്പെടുത്തുകയും തയ്യാറാക്കിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്തതോടെ ഗവര്‍ണര്‍ ഉടന്‍ സഭ വിട്ടു. തമിഴ്നാട് നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. പുതുവത്സര ആശംസകളും വിളവെടുപ്പുത്സവമായ 'പൊങ്കല്‍' ആശംസകളും നേര്‍ന്ന് രവി തമിഴില്‍ പ്രസംഗം തുടങ്ങിയപ്പോള്‍ നിയമസഭാംഗങ്ങള്‍ 'തമിഴ്നാട് വാഴ്കവേ', 'എങ്കള്‍ നാട് തമിഴ്നാട്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു.

20 ബില്ലുകള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ തമിഴ്നാട് സര്‍ക്കാരും ഗവര്‍ണര്‍ രവിയും തമ്മില്‍ തര്‍ക്കമുണ്ട്. ഗവര്‍ണര്‍ ബിജെപിയുടെ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഡിഎംകെയും സഖ്യകക്ഷികളും ആരോപിച്ചു.

കൂടാതെ ഗവര്‍ണര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപിച്ച് ഡിഎംകെ ആര്‍.എന്‍ രവിയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.