ദൈവദാസന്‍ ഫോര്‍ത്തുനാത്തൂസ് തന്‍ഹോയ്സറിന്റെ നാമകരണം; രൂപതാതല സമാപനം ജനുവരി 31 ന്

ദൈവദാസന്‍ ഫോര്‍ത്തുനാത്തൂസ് തന്‍ഹോയ്സറിന്റെ നാമകരണം; രൂപതാതല സമാപനം ജനുവരി 31 ന്

കോട്ടയം: 'ഹൈറേഞ്ചിലെ വിശുദ്ധന്‍' എന്നറിയപ്പെട്ടിരുന്ന ദൈവദാസന്‍ ഫോര്‍ത്തുനാത്തൂസ് തന്‍ ഹോയ്സറിനെ വിശുദ്ധ പദവിലേക്ക് ഉയര്‍ത്തുന്ന നാമകരണ ചടങ്ങിന്റെ രൂപതാതല സമാപനം ജനുവരി 31 ന് രാവിലെ ഒന്‍പതിന് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സമാപന നടപടികള്‍ പൂര്‍ത്തിയാകും.

നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ച മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പാസ്റ്ററല്‍ സെന്ററില്‍ നടത്തുന്ന ഔദ്യോഗിക സമാപന കര്‍മ്മം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ നേതൃത്വത്തില്‍ നടത്തും.

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ 1918 ല്‍ ജനിച്ച ഫോര്‍ത്തുനാത്തൂസ്, ഹോസ്പിറ്റലര്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് 1936 ലാണ് വ്രതം ചെയ്ത് സമര്‍പ്പണ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ചങ്ങനാശേരി അതിരൂപതാധ്യക്ഷനായിരുന്ന ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ പ്രത്യേക ക്ഷണപ്രകാരം 1969 ല്‍ ആതുര ശുശ്രൂഷ ഏറ്റവും ആവശ്യമായിരുന്ന ഹൈറേഞ്ചിലെ കട്ടപ്പനയില്‍ സേവനത്തിനായി എത്തുകയായിരുന്നു.

ചെറിയൊരു ഡിസ്പെന്‍സറി സ്ഥാപിച്ച് മലയോര പ്രദേശത്തെ ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വലിയ ശുശ്രൂഷ ചെയ്തു. പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും ആശ്വാസം നല്‍കുവാന്‍ ഹോസ്പിറ്റലര്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡിന്റെ ഭാരതത്തിലെ ആദ്യ ഭവനം കട്ടപ്പനയില്‍ സ്ഥാപിച്ചു. ഭവന രഹിതര്‍ക്ക് പാര്‍പ്പിടവും കുട്ടികള്‍ക്ക് പഠന സഹായവും രോഗികള്‍ക്ക് ചികിത്സാ സഹായവും നല്‍കിയ ഫോര്‍ത്തുനാത്തൂസ് ബ്രദറിനെ ആളുകള്‍ 'വല്ല്യച്ചന്‍' എന്നാണ് സ്‌നേഹത്തോടെ വിളിച്ചിരുന്നത്.

രോഗി ശുശ്രൂഷയ്ക്കായി ആരംഭത്തില്‍ സ്ഥാപിച്ച ചെറിയ ഡിസ്പെന്‍സറി പിന്നീട് സെന്റ് ജോണ്‍സ് ഹോസ്പിറ്റലായും നേഴ്സിങ് കോളജും ഫാര്‍മസി കോളജുമായി വികസിച്ച് ഇന്ന് ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. ആതുര ശ്രുശ്രൂഷ ആത്മാര്‍പ്പണത്തോടു കൂടി നടത്തുവാന്‍ 1977 ല്‍ ദൈവദാസന്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് എന്ന സന്ന്യാസിനി സമൂഹത്തിനു തുടക്കം കുറിച്ചു.

2005 നവംബര്‍ 21 ന് ബ്രദര്‍ ഫോര്‍ത്തൂനാത്തൂസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വൈസ് പോസ്റ്റുലേറ്റര്‍ ബ്രദര്‍ ഫ്രാന്‍സിസ് മണ്ണാപറമ്പിലിന്റെ അപേക്ഷ പ്രകാരം 2014 നവംബര്‍ 22 ന് കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വച്ച് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിനെ ദൈവദാസനായി പ്രഖ്യാപിച്ച് രൂപതാ നാമകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

റവ. ഡോ. ജെയിംസ് തലച്ചെല്ലൂര്‍ (എപ്പിസ്‌കോപ്പല്‍ ഡലിഗേറ്റ്), റവ. ഡോ. മൈക്കിള്‍ വട്ടപ്പലം (പ്രൊമോട്ടര്‍ ഓഫ് ജസ്റ്റീസ്), റവ. ഡോ. സി. നിര്‍മ്മല കുര്യാക്കോസ് ടഇഖഏ(നോട്ടറി), റവ. സി.ആല്‍ഫി സെബാസ്റ്റ്യന്‍ (അസി.നോട്ടറി) എന്നിവരടങ്ങുന്ന നാമകരണ കോടതിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

2022 ഡിസംബര്‍ 15 ന് കട്ടപ്പനയിലെ ബ്രദേഴ്സിന്റെ സിമിത്തേരിയിലെ കബറിടം തുറന്ന് ഭൗതികാവശിഷ്ടം മെഡിക്കല്‍ ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെ പരിശോധിച്ച് ബ്രദേഴ്സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡിന്റെ ചാപ്പലില്‍ പുനര്‍സംസ്‌ക്കരിച്ചു. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ചതും അല്ലാതെയുമുള്ള എല്ലാ രേഖകളും പരിശോധിക്കുവാനും പഠിക്കുവാനും റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍ ചെയര്‍മാനും റവ. ബ്രദര്‍ വിന്‍സെന്റ് കൊച്ചം കുന്നേല്‍, റവ. സി. റീനാ മരിയ എന്നിവര്‍ അംഗങ്ങളുമായുള്ള ചരിത്ര കമ്മിറ്റി പഠിച്ച് സൂക്ഷ്മമായ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു.

കൂടാതെ അദ്ദേഹത്തിന്റെ രചനകളെല്ലാം ഒരു ദൈവശാസ്ത്ര കമ്മീഷന്‍ പഠിച്ച് വിലയിരുത്തി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കമ്മീഷനുകളുടെയും നാമകരണ കോടതിയുടെയും റിപ്പോര്‍ട്ടുകളും അനുബന്ധ രേഖകളും റോമിലേക്ക് അയയ്ക്കുവാനായി തയ്യാറാക്കി നാമകരണ നടപടികളുടെ സമാപന സമ്മേളനത്തില്‍ സമര്‍പ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.