തിരുവനന്തപുരം: മെഡിക്കൽ പരിശോധന നടത്താതെ കൈക്കൂലി വാങ്ങി ഹോട്ടൽ ജീവനക്കാർക്ക് നിർബന്ധമാക്കിയ ഹെൽത്ത് കാർഡ് നിയമ വിരുധമായി നൽകിയ മൂന്ന് ഡോക്ടർമാർക്ക് സസ്പെൻഷൻ.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ.വി.അമിത്, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരായ അയിഷ വി.ഗോവിന്ദ്, വിൻസ വിൻസെന്റ് എന്നിവർക്കെതിരെയാണ് നടപടി. പാർക്കിംഗ് ഫീ പിരിക്കുന്ന താത്കാലിക ജീവനക്കാരൻ അനിൽ വഴി ആയിരുന്നു കൈകൂലി വാങ്ങിയത്. ഇയാളെയും പിരിച്ചുവിട്ടു.
ഡോക്ടർമാരുടെ മെഡിക്കൽ രജിസട്രേഷൻ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെ നടപടികൾ പരിശോധിക്കാൻ മെഡിക്കൽ കൗൺസിലിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വ്യാജ കാർഡ് നൽകുന്നത് ഒഴിവാക്കാൻ ഡിജിറ്റൽ ഹെൽത്ത് കാർഡ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.
ഡോ. അമിത് 300 രൂപ വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്ന ദൃശ്യങ്ങളാണ് ഇന്നലെ ആദ്യം പുറത്തുവന്നത്. പിന്നാലെ മറ്റുള്ള ഡോക്ടർമാരും സമാനമായ രീതിയിൽ സർട്ടിഫിക്കറ്റ് നൽകുന്നത് പുറത്തുവന്നു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിൽ നിന്ന് മെഡിക്കൽ ഫിറ്റ്നസ് ഫോം ഡൗൺ ലോഡ് ചെയ്ത് ഡോക്ടറുടെ വിവിധ പരിശോധനകൾക്ക് ശേഷമാണ് കാർഡ് അനുവദിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ ഡോക്ടർമാർ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി വ്യാപാരികൾ ആരോപിച്ചിരുന്നു. ഇതിനോടകം നൽകിയ എല്ലാ കാർഡുകളും റദ്ദാക്കണമെന്നും പകരം പുതിയ സംവിധാനം കൊണ്ടുവരണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v