വീട്ടമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം; ഗുണ്ടാ സംഘത്തിലെ പ്രധാനി പിടിയില്‍

വീട്ടമ്മയെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവം; ഗുണ്ടാ സംഘത്തിലെ പ്രധാനി പിടിയില്‍

പത്തനംതിട്ട: വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പിടിയില്‍. എനാദിമംഗലത്താണ് വീട്ടമ്മ കൊല്ലപ്പെട്ടത്. കേസിലെ പ്രധാനിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ പതിനഞ്ചോളം പ്രതികളാണുള്ളത്. വരില്‍ 12 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.

മരിച്ച സുജാതയുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും മര്‍ദിക്കാനാണ് സംഘം മാരകായുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ച് കടന്നത്. മുളയങ്കോട് മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിലെ വൈരാഗ്യമാണ് വീട് ആക്രമിക്കാന്‍ കാരണം.

സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചതും വൈരാഗ്യത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ഏനാത്ത് പൊലീസും കൊലപാതകത്തിന് അടൂര്‍ പൊലീസും കേസെടുത്തു.

രണ്ട് സംഭവങ്ങളും ചേര്‍ത്ത് അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പത്ത് പേരുടെ സംഘം കേസ് അന്വേഷിക്കും. സംഭവത്തിന് ദൃക്‌സാക്ഷിയായ നന്ദിനിയെന്ന അയല്‍വാസി നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. ഇവരുടെ മൊഴിയമനുസരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് പതിനഞ്ചോളം പേരടങ്ങിയ സംഘം കാപ്പാ കേസ് പ്രതിയായ സൂര്യലാലിന്റെ വീട് ആക്രമിച്ചത്. വീട് പൂര്‍ണമായും അടിച്ചു തകര്‍ക്കുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു സൂര്യലാലിന്റെ അമ്മ സുജാത. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സുജാതയുടെ തലയ്ക്കും മുഖത്തും അടിയേറ്റു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.