ലൈഫ് മിഷന്‍ കോഴ: സി.എം രവീന്ദ്രൻ ഇന്ന് ഇ.ഡിക്ക്‌ മുന്നിൽ ഹാജരാകില്ല; നിയമസഭയിലെത്തി

ലൈഫ് മിഷന്‍ കോഴ: സി.എം രവീന്ദ്രൻ ഇന്ന് ഇ.ഡിക്ക്‌ മുന്നിൽ ഹാജരാകില്ല; നിയമസഭയിലെത്തി

കൊച്ചി: ലൈഫ് മിഷൻ കരാറിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രൻ ഇന്ന് ഇ.ഡിക്ക്‌ മുന്നിൽ ഹാജരാകില്ല. രാവിലെ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ അദ്ദേഹം ഇപ്പോൾ നിയമസഭാ മന്ദിരത്തിലാണ്.

ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്തരയ്ക്ക് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ഇഡി നിർദേശം നൽകിയത്. എന്നാൽ ഇന്ന് രാവിലെയും അനിശ്ചിതത്വം ഉണ്ടായിരുന്നു. രാവിലെ നിയമസഭ മന്ദിരത്തിൽ എത്തിയതോടെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് അദ്ദേഹം തിരിക്കില്ലെന്ന് ഉറപ്പായി. 

മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാട് കരാറിൽ ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. ടെണ്ടറില്ലാതെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കാൻ കോടികൾ കമ്മീഷൻ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്. 

കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സിഎം രവീന്ദ്രന്‍റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു. ആരോപണങ്ങൾ സാധൂകരിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകളും ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. 

എന്നാൽ സി.എം. രവീന്ദ്രന് പണം ലഭിച്ചോ എന്നതിൽ കൃത്യമായ വിശദീകരണം സ്വപ്നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രൻ വിശദീകരണം നൽകേണ്ടത്. കേസിൽ ഇതുവരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.