എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്: ത്രിപുരയില്‍ ഭരണ തുടര്‍ച്ച, നാഗാലാന്‍ഡും ബിജെപിക്ക്; മേഘാലയയില്‍ എന്‍.പി.പി

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്: ത്രിപുരയില്‍ ഭരണ തുടര്‍ച്ച, നാഗാലാന്‍ഡും ബിജെപിക്ക്; മേഘാലയയില്‍ എന്‍.പി.പി

ന്യൂഡല്‍ഹി: സി.പി.എമ്മും കോൺഗ്രസും കൈകോർത്ത് മത്സരിച്ച ത്രിപുരയില്‍ ഇടതിന് തിരിച്ച് വരവ് പ്രവചിക്കാതെ എക്‌സിറ്റ്‌പോൾ. ബി.ജെ.പി അനായാസം അധികാരത്തുടര്‍ച്ച നേടുമെന്നാണ് സർവേ ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നത്. നാഗാലാന്‍ഡിലും ബി.ജെ.പി സഖ്യം തുടരുമെങ്കിലും മേഘാലയയില്‍ എന്‍.പി.പിക്കാണ് കൂടുതല്‍ സാധ്യത.

ഇന്ത്യ-ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ പ്രകാരം ത്രിപുരയിൽ ബിജെപിക്ക് 36-45 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. 60 അംഗ നിയമസഭയിലേക്ക് ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. ആറ് മുതല്‍ 11 സീറ്റുകളാണ് ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് പ്രവചിച്ചിട്ടുള്ളത്. ഒമ്പത് മുതല്‍ 16 സീറ്റുകള്‍ വരെ തിപ്ര മോതയ്ക്ക് ലഭിക്കുമെന്നും എക്‌സിറ്റ്‌പോള്‍ പറയുന്നു.

സീ ന്യൂസ് എക്‌സിറ്റ്‌പോളിൽ 29-36 സീറ്റുകളാണ് ബിജെപി സഖ്യത്തിന് പ്രവചിച്ചിട്ടുള്ളത്. ഇടത് കോണ്‍ഗ്രസ് സഖ്യത്തിന് 13-21 സീറ്റുകളും സര്‍വേ പ്രതീക്ഷിക്കുന്നു. ടൈംസ് നൗ സര്‍വേയിലും ബി.ജെ.പിക്കാണ് മുൻ‌തൂക്കം.

നാഗാലാന്‍ഡിൽ ഇന്ത്യ ടുഡേ സര്‍വേ പ്രകാരം എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം തന്നെ അധികാരത്തിൽ തുടരും. 38-48 സീറ്റുകളാണ് പ്രവചിക്കുന്നത്. എന്‍.പി.എഫ് 3-8 സീറ്റുകൾ വരെയും കോണ്‍ഗ്രസ് രണ്ട് സീറ്റുകൾ വരെയും മറ്റുള്ളവര്‍ 5-15 സീറ്റുകൾ വരെയുമാണ് പ്രവചനം.

സീ ന്യൂസ് സർവേയിൽ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യത്തിന് 35-43 സീറ്റുകളും എന്‍.പി.എഫിന് അഞ്ച് സീറ്റുകൾ വരെയും എന്‍.പി.പിക്ക്‌ ഒരു സീറ്റും കോണ്‍ഗ്രസിന് മൂന്ന് സീറ്റുകൾ വരെയും മറ്റുള്ളവര്‍ ആറ് മുതൽ 11 സീറ്റുകൾ വരെയുമാണ് പ്രവചിക്കുന്നത്. ടൈംസ് നൗ സർവേയിൽ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യത്തിന് 39-49 സീറ്റുകൾ കിട്ടുമെന്ന് പ്രവചിക്കുന്നു.

മേഘാലയിൽ മുഖ്യമന്ത്രി കോര്‍ണാര്‍ഡ് സാങ്മയുടെ എന്‍.പി.പി 18 മുതൽ 24 സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യ ടുഡെ സര്‍വേ ഫലം. കോണ്‍ഗ്രസിന് 6-12 സീറ്റുകളും ബിജെപിക്ക്‌ 4-8 സീറ്റുകളും മറ്റുള്ളവര്‍ക്ക്‌ എട്ട് വരെയും ലഭിക്കും.

സീ ന്യൂസ് സർവേയിൽ എന്‍.പി.പി 21-26, ബിജെപി 6-11, തൃണമൂല്‍ കോണ്‍ഗ്രസ് 8-13, കോണ്‍ഗ്രസ് 3-6, മറ്റുള്ളവര്‍ 10-19 എന്നിങ്ങനെയാണ് എക്‌സിറ്റ്‌പോൾ ഫലം. ടൈംസ് നൗ സർവേയിൽ എന്‍.പി.പി 18-26, കോണ്‍ഗ്രസ് 2-5, ബിജെപി 3-6 സീറ്റുകളും പ്രവചിക്കുന്നു.

മൂന്ന് സംസ്ഥാനങ്ങളിലും 60 സീറ്റുകൾ വീതമാണുള്ളത്. തിങ്കളാഴ്ച നാഗാലാന്‍ഡിലും മേഘാലായയിലും 16 ന് ത്രിപുരയിലും വോട്ടെടുപ്പ് നടന്നു. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

നാഗാലാന്‍ഡിലും മേഘാലായയിലും 60 അംഗ നിയമസഭയിലെ 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നാഗാലാന്‍ഡിലെ അകുലുതോ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മേഘാലയയില്‍ സെഹിയോങ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.