നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിനിരയായി വീണ്ടും കത്തോലിക്കാ സഭ: പൊതു സ്ഥലങ്ങളില്‍ കുരിശിന്റെ വഴി നിരോധിച്ചു

നിക്കരാഗ്വൻ സ്വേച്ഛാധിപത്യത്തിനിരയായി വീണ്ടും കത്തോലിക്കാ സഭ: പൊതു സ്ഥലങ്ങളില്‍ കുരിശിന്റെ വഴി നിരോധിച്ചു

മനാഗ്വേ: നിക്കരാഗ്വേയിലെ ഡാനിയൽ ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനിരയായി വീണ്ടും കത്തോലിക്കാ സഭ. സഭയും സഭാധികാരികളും "മാഫിയ" ആണെന്ന് ആരോപിച്ച ഏകാധിപതി അതേ ആഴ്ച തന്നെ കുരിശിന്റെ വഴി പൊതു സ്ഥലങ്ങളില്‍ നിരോധിച്ചു.

നോമ്പുകാലത്തും വിശുദ്ധവാരത്തിലും കുരിശിന്റെ വഴി രാജ്യത്ത് നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദുഖവെള്ളിയാഴ്ച പോലും കുരിശിന്റെ വഴിയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിഭൂതി ബുധനാഴ്ച കുർബാനയ്ക്ക് ശേഷം, കുരിശിന്റെ വഴി നടത്താന്‍ സുരക്ഷാ കാരണങ്ങളാൽ അനുമതിയില്ലെന്ന വാദവുമായി പോലീസ് എത്തിയെന്ന് മനാഗ്വേ സ്വദേശി 'ലാ പ്രെൻസ' എന്ന മാധ്യമത്തോട് പറഞ്ഞു.

പരമ്പരാഗതമായി നോമ്പുകാല വെള്ളിയാഴ്ചകളിൽ ചെയ്യുന്ന കുരിശിന്റെ വഴി ഇത്തവണ കത്തീഡ്രലിന് ചുറ്റും മാത്രമാത്രമായിട്ടാകും സാധ്യമാകുക എന്ന് ഗ്രാനഡ രൂപതയിലെ ഫാദർ വിൻഡർ മൊറേൽസ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 24 വെള്ളിയാഴ്ച മനാഗ്വ കത്തീഡ്രലിന് ചുറ്റും നടന്ന കുരിശിന്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വർഷം ദൈവമാതാവിന്റെ ജനന തിരുനാളിൽ സംഘടിപ്പിക്കാറുള്ള മരിയൻ പ്രദക്ഷിണങ്ങൾക്കും ഒർട്ടേഗാ ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു.

2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന് 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. ഇതിനെതിരെ ഏറ്റവും ശക്തമായി രംഗത്തിറങ്ങി പ്രതിഷേധിച്ചതാണ് സര്‍ക്കാരിന് മുന്നിലുള്ള കരടായി കത്തോലിക്ക സഭ മാറുവാനുള്ള പ്രധാന കാരണം.

നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് വാള്‍ഡെമര്‍ സ്റ്റാനിസ്ലോ രാജ്യത്ത് നിന്നും പുറത്താക്കിയതിനു പുറമേ, മതഗല്‍പ്പ ബിഷപ്പ് റൊളാണ്ടോ അല്‍വാരെസിനെ ദീര്‍ഘനാള്‍ വീട്ടുതടങ്കലിലാക്കുകയും ഒടുവില്‍ 26 വര്‍ഷത്തെ തടവിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തത് അടുത്ത കാലത്താണ്.

നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ അടക്കം നിരവധി സമൂഹങ്ങളെ നാടുകടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച നിക്കരാഗ്വേ ദേശീയ നായകൻ അഗസ്റ്റോ സാൻഡിനോ കൊല്ലപ്പെട്ടതിന്റെ 89-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, കത്തോലിക്ക സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രസിഡന്റ് ഒര്‍ട്ടേഗ നടത്തിയത്.

2018 ഏപ്രിലിനും 2022 ഒക്‌ടോബറിനുമിടയിൽ, നിക്കരാഗ്വേൻ ഭരണകൂടം രാജ്യത്തെ കത്തോലിക്കാ സഭയ്‌ക്കെതിരെ 396 ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോര്‍ട്ട്. 2007 ജനുവരി മുതൽ 16 വർഷത്തിലേറെയായി ഡാനിയൽ ഒർട്ടേഗയാണ് രാജ്യത്തെ പ്രസിഡന്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.