കോഴിക്കോട്: വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലിലടയ്ക്കാനാവില്ലെന്ന് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി. മാധ്യമ സ്വാതന്ത്ര്യം അനുവദിച്ച് നല്‍കിയിട്ടുള്ള ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് അത് സാധ്യമല്ല.
കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നീതിപൂര്‍വമുള്ള വിചാരണയിലൂടെ തെളിയിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരുടെ ജാമ്യാപക്ഷയില്‍ കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി ജഡ്ജി കെ. പ്രിയ യുടെതാണ് ഉത്തരവ്. ഗൗരവമുള്ള ആരോപണങ്ങളൊന്നും ജീവനക്കാര്‍ക്കെതിരെയില്ല. വാര്‍ത്ത നല്‍കിയിതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റം ആരോപിച്ച് ആരെയും ജയിലിലടയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫല്‍ ബിന്‍ യൂസഫ് എന്നിവരടക്കം നാല് പേര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത 'നാര്‍ക്കോട്ടിക്‌സ് ഈസ് ഡേര്‍ട്ടി ബിസിനസ്' എന്ന വാര്‍ത്ത പരമ്പരക്കെതിരെ പി.വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് ജാമ്യമില്ലാവകുപ്പകളടക്കം ചുമത്തി കേസെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v