പഞ്ചാബില്‍ ഇന്റര്‍നെറ്റ് വിലക്ക് നീട്ടി; അമൃത് പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

പഞ്ചാബില്‍ ഇന്റര്‍നെറ്റ് വിലക്ക് നീട്ടി; അമൃത് പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള നീക്കം പൊലീസ് ഊര്‍ജ്ജിതമാക്കി. 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ നേതാവായ അമൃത്പാല്‍ സിങ്ങിന്റെ വസതിയില്‍ പഞ്ചാബ് പൊലീസ് നാലു മണിക്കൂറിലധികം പരിശോധന നടത്തി. അമൃത് പാലിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ മേഹത്പുരില്‍ വച്ച് പഞ്ചാബ് പൊലീസ് അമൃത്പാല്‍ സിങ്ങിന്റെ വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങള്‍ മാറിക്കയറി ഇയാള്‍ രക്ഷപ്പെട്ടുവെന്ന് ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ കെ എസ് ചാഹല്‍ പറഞ്ഞു. 20-25 കിലോമീറ്ററോളം പൊലീസ് അമൃത്പാലിനെ ചേസ് ചെയ്തു. രക്ഷപ്പെട്ട അമൃത്പാലിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാണെന്നും, ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

ഇയാളുടെ ആഡംബര എസ്.യു.വി അടക്കമുള്ള കാറുകള്‍ പൊലീസ് കണ്ടെടുത്തു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അമൃത്പാലിന്റെ ഉപദേശകനും സാമ്പത്തിക സ്രോതസുമായ ദല്‍ജീത് സിങ്ങിനെയും പൊലീസ് രാവിലെ അറസ്റ്റ് ചെയ്തു. അമൃത്പാലിന്റെ അനുയായികളായ 78 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചാബില്‍ ഉടനീളം ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് നാളെ വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോയിസ് കോളുകള്‍ മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ഖലിസ്ഥാന്‍ ഭീകരന്‍ ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാല്‍ സിങ് (29) 'ഭിന്ദ്രന്‍വാല രണ്ടാമന്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.

പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതോടെ, അമൃത്പാല്‍ സിങ് രാജ്യം വിടാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നേപ്പാള്‍ വഴി കാനഡയിലേക്കു കടക്കാനാണ് ശ്രമമെന്നാണ് വിവരം. ക്രമസമാധാന പ്രശ്നം ഒഴിവാക്കാന്‍ അമൃത്പാലിനോട് കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ അവസ്ഥയാകും അമിത് ഷായെ കാത്തിരിക്കുന്നതെന്ന് അമൃത്പാല്‍ സിങ്ങ് പ്രസ്താവിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.