കള്ളപ്പണ ഇടപാട് : ഫാരിസ് അബുബക്കറിനെതിരെ ഇൻകം ടാക്സിന് പിന്നാലെ ഇ.ഡി അന്വേഷണവും

കള്ളപ്പണ ഇടപാട് : ഫാരിസ് അബുബക്കറിനെതിരെ  ഇൻകം ടാക്സിന് പിന്നാലെ ഇ.ഡി അന്വേഷണവും

കൊച്ചി: ഭൂമി കച്ചവടങ്ങളില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന വിവരത്തെ തുടര്‍ന്ന് വിവാദ വ്യവസായി ഫാരീസ് അബൂബക്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും (ഇ.ഡി) അന്വേഷണം തുടങ്ങി.

ഫാരിസ് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ പേരിലും ഇ.ഡി അന്വേഷണം നടത്തും. ഫാരിസിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഇടനിലക്കാര്‍ വഴി കൊച്ചിയിലടക്കം പലയിടത്തും ലാന്റ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

ഇന്നലെ ഫാരിസ് അബൂബക്കറിന്റെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടത്തിയിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ ഒരേ സമയമായിരുന്ന പരിശോധന.

ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു അന്വേഷണം. രാവിലെ 10.30- യോടെയാണ് ഫാരിസ് അബൂബക്കറിന്റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫീസുകളിലും പരിശോധന തുടങ്ങിയത്. 10 ഉദ്യോഗസ്ഥര്‍ വീതമുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. നന്ദി ബസാറിലെ വീട്ടില്‍ ഫാരിസിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

തണ്ണീര്‍ തടങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണമുള്ള ഭൂമി, വിലയ്ക്ക് വാങ്ങി നികത്തി വന്‍കിടക്കാര്‍ക്ക് കൈമാറിയെന്നും ഇതിന്റെ സാമ്പത്തിക ഇടപാടുകള്‍ വിദേശത്ത് വെച്ച് നടത്തിയെന്നുമാണ് ഫാരിസിനും ശോഭ ഗ്രൂപ്പിനും എതിരായ പരാതി. വിദേശത്തുവച്ച് ഇടപാടുകള്‍ നടത്തിയത് വഴി വന്‍ തോതില്‍ നികുതിവെട്ടിപ്പ് നടന്നതായാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

നേരത്തെ കള്ളപ്പണ വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ശോഭ ഡെവലപ്പേഴ്‌സിന്റെ ഗുരു ഗ്രാമിലെ 201 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ട് കെട്ടിയിരുന്നു. മലയാളിയായ പിഎന്‍സി മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഡെവലപ്പേഴ്‌സില്‍ കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിനും ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.