ഖാലിസ്ഥാന്‍ ഭീഷണി; ഉന്നതതല യോഗം വിളിച്ച് പ്രധാന മന്ത്രി

ഖാലിസ്ഥാന്‍ ഭീഷണി; ഉന്നതതല യോഗം വിളിച്ച് പ്രധാന മന്ത്രി

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി. രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തില്‍ ഖാലിസ്ഥാന്‍ വാദികളുടെ നീക്കം, വിദേശത്ത് ഹൈക്കമ്മീഷന്‍ ഓഫീസുകളും കോണ്‍സുലേറ്റുകളും ആക്രമിക്കുന്ന സാഹചര്യം എന്നിവയുടെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും. പഞ്ചാബിലെ നിലവിലെ സാഹചര്യം ഉന്നതതല യോഗം വിലയിരുത്തും.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഭരണം നിലവില്‍ വന്നതോടെ ഖാലിസ്ഥാന്‍ വാദികളുടെ സ്വാധീനം വര്‍ധിച്ചതായും, പ്രവര്‍ത്തനം ശക്തിപ്പെട്ടതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖാലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ്ങിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

അമൃത്പാല്‍ സിങ്ങിനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അമൃത്പാല്‍ അനുകൂലികള്‍ പ്രക്ഷോഭം ഉണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചാബില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ഒരാളെയും വെറുതെ വിടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പറഞ്ഞു.

ഖാലിസ്ഥാന്‍ അനുകൂലികള്‍ അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ഇന്ത്യാ വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേര്‍ക്ക് ഖാലിസ്ഥാന്‍ അനുകൂലികള്‍ ആക്രമണം നടത്തിയിരുന്നു. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം യുഎസിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.