കൊച്ചി: അന്തരിച്ച മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചാണ് തീരുമാനം. നാളെ രാവിലെ ഒന്‍പത് മണി മുതല്‍ പത്ത് മണി വരെ മൃതദേഹം ഹൈക്കോടതിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. ഇതിന് ശേഷമായിരിക്കും മൃതദേഹം കൈമാറുക.
ചികിത്സയിലിരിക്കെ കൊച്ചിയിലെ വീട്ടിലായിരുന്നു അന്ത്യം. 79 വയസായിരുന്നു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2011 മുതല്‍ 2016 വരെ അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന ദണ്ഡപാണി, സിവില്‍, ക്രിമിനല്‍, ഭരണഘടന, കമ്പനി നിയമങ്ങളില്‍ പ്രഗത്ഭനായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റാണ്. 1996 ല്‍ ജഡ്ജിയായി നിയമിതനായെങ്കിലും പിന്നീട് ആ പദവി ഉപേക്ഷിച്ചു.
1968 ലാണ് കെ പി ദണ്ഡപാണി അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. 2006 ല്‍ സീനിയര്‍ അഭിഭാഷകന്‍ എന്ന സ്ഥാനം നല്‍കി ഹൈക്കോടതി ദണ്ഡപാണിയെ ആദരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26