കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടിത്തം ഉണ്ടായത്. നിലവില്‍ രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടുമാണ് പ്രദേശത്തു നിന്ന് ഉയരുന്നത്.
ബ്രഹ്മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ഫയര്‍ഫോഴ്സ് യൂണിറ്റുകളെ നിയോഗിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ കത്തി തുടങ്ങിയപ്പോള്‍ തന്നെ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മാലിന്യങ്ങള്‍ നീക്കി തീ അണക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.
പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ കത്തിയത്. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്പോഴാണ് ഇത് അറിയാന്‍ സാധിക്കുക. അതുകൊണ്ട് തന്നെ തീ അണക്കുന്നത് ശ്രമകരമായ ജോലിയാണ്.
എന്നാല്‍ ഇന്ന് ഉണ്ടായത് ചെറിയ തീപിടുത്തമാണെന്നും വളറെ വേഗം തീയണക്കാന്‍ കഴിയുമെന്നുമാണെന്നാണ് തൃക്കാക്കര ഫയര്‍ ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. രണ്ട് യൂണിറ്റ് നിലവില്‍ അവിടെയുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ യൂണിറ്റുകളെ എത്തിക്കുമെന്നും ആശങ്ക വേണ്ടെന്നും ഫയര്‍ ഓഫീസര്‍ പറഞ്ഞു.
110 ഏക്കറിലാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. നേരത്തെയുണ്ടായ തീപിടിത്തം 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അണയ്ക്കാന്‍ സാധിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26