രാഹുലിനായുള്ള പ്രതിഷേധങ്ങളില്‍ കാണാനില്ല; എവിടെ സച്ചിന്‍ പൈലറ്റ്? ചോദ്യമുയരുന്നു

രാഹുലിനായുള്ള പ്രതിഷേധങ്ങളില്‍ കാണാനില്ല; എവിടെ സച്ചിന്‍ പൈലറ്റ്? ചോദ്യമുയരുന്നു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളില്‍ സച്ചിന്‍ പൈലറ്റിന്റെ അസാന്നിധ്യം ചര്‍ച്ചയാകുന്നു.

പ്രതിഷേധങ്ങളില്‍ നിന്ന് എന്തുകൊണ്ട് സച്ചിന്‍ പൈലറ്റ് വിട്ടു നില്‍ക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തിറങ്ങിയപ്പോഴും പൈലറ്റ് നിശബ്ദനാണ്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഉദയ്പൂര്‍, ജോധ്പൂര്‍, കോട്ട, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ വാര്‍ത്താമ്മേളനം നടത്തിയിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ച നേതാക്കളുടെ പട്ടികയില്‍ സച്ചിന്‍ പൈലറ്റിന്റെ പേരില്ലായിരുന്നു.

താന്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്തതിന്റെ പേരില്‍ ഹൈക്കമാന്‍ഡുമായി പൈലറ്റ് ഇടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായോ പ്രചാരണ സമിതിയുടെ തലവനായോ നിയമിക്കാനായി പൈലറ്റ് ക്യാമ്പ് മുന്നോട്ടു വെയ്ക്കുന്ന സമ്മര്‍ദ തന്ത്രമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

സത്യം പറഞ്ഞതിനാണ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്നും രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നത് കോണ്‍ഗ്രസ് ഉള്ളതുകൊണ്ടാണെന്നും ബിക്കാനീറില്‍ നടന്ന റാലിയില്‍ അശോക് ഗെലോട്ട് പറഞ്ഞു. മോത്തിലാല്‍ നെഹ്റുവും ജവഹര്‍ലാല്‍ നെഹ്റുവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ നയിച്ചു.

ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചു. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തിന് ഐക്യത്തിന്റെ സന്ദേശം നല്‍കിയ രാഹുലിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഗെലോട്ട് കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.