ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളുമായി ജോബൈഡന്റെ അയര്‍ലന്‍ഡ് സന്ദര്‍ശനം: പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളുമായി ജോബൈഡന്റെ അയര്‍ലന്‍ഡ് സന്ദര്‍ശനം:  പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു

ഡബ്ലിന്‍: താന്‍ സ്വന്ത ഭവനത്തില്‍ എത്തിയതായ തോന്നല്‍ അനുഭവപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തന്റെ മൂന്നു ദിവസത്തെ ഔഗ്യോഗിക സന്ദര്‍ശനത്തിനായി അയര്‍ലന്‍ഡില്‍ എത്തിയ ജോ ബൈഡന്‍ ഐറിഷ് പാര്‍ലമെന്റില്‍ സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ജോണ്‍.എഫ് കെന്നടി, റൊണാള്‍ഡ് റീഗന്‍, ബില്‍ ക്ലിന്റണ്‍ എന്നിവര്‍ക്ക് ശേഷം ഐറിഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന നാലാമത്തെ പ്രസിഡന്റാണ് ജോ ബൈഡന്‍.

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളിലൂടെ ജോ ബൈഡന്റെ ഐറിഷ് സന്ദര്‍ശനം പുരോഗമിക്കുകയാണ്. തന്റെ യാത്രകളില്‍ പ്രസിഡന്റ് ജോ ബൈഡന്‍ വളരെയധികം വാചാലനായാണ് കാണപ്പെടുന്നത്. അവധിക്കാലത്ത് ബന്ധുവീടുകളില്‍ പോകുന്ന ഒരു കൊച്ചു കുട്ടിയുടെ സന്തോഷമാണ് അദ്ദേഹത്തിന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവിടെ കൂടുതല്‍ കാലംതാന്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന കാര്യവും അദ്ദേഹം മറച്ചുവച്ചില്ല. പാര്‍ലമെന്റ് സന്ദര്‍ശനത്തിന് ശേഷം അയര്‍ലന്‍ഡ് സര്‍ക്കാര്‍ ഔദ്യോഗിക വിരുന്നും ജോ ബൈഡന് നല്‍കി.

പാര്‍ലമെന്റിലെ പ്രസംഗത്തിന് ശേഷം തന്റെ ബന്ധുമിത്രാദികളെയും അദ്ദേഹം സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍ ഓവന്‍ ഫിനെഗന്‍ 1849ല്‍ ഐറിഷ് കൗണ്ടി ഓഫ് ലൗത്തില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു. അയര്‍ലന്‍ഡിന്റെ എതിര്‍തീരത്തുള്ള കൗണ്ടി മയോയില്‍ തന്റെ കുടുംബത്തിലെ മറ്റ് ബന്ധുക്കളെയും കണ്ടേ മടങ്ങുവെന്നാണ് റിപ്പോര്‍ട്ട്.

തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അവസാനത്തിലേക്കാണ് താന്‍ വരുന്നതെന്ന് അദ്ദേഹം സമ്മതിക്കുന്നു. സമാധാനം പുനസ്ഥാപിച്ചതിന്റെ 25 ആം വാര്‍ഷികത്തില്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ സന്ദര്‍ശനം നടത്തുന്ന ജോ ബൈഡന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായും വടക്കന്‍ അയര്‍ലന്‍ഡിലെ രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തി.

സെല്‍ഫി എടുക്കാനും സമയം കണ്ടെത്തിയ ഈ യാത്ര രസകരമായി അനുഭവഭേദ്യമാക്കുകയാണ് അദേഹം. 30 വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷത്തിന് വിരാമമിട്ട ഗുഡ് ഫ്രൈഡേ ഉടമ്പടിക്ക് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സമയത്തുള്ള ഈ സന്ദര്‍ശനത്തിന് വളരെയധികം പ്രാധാന്യവും ഏറുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.