പുതിയ പ്രസിഡന്റിനെതിരെ പടയൊരുക്കം: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പ് പോര്; ആദ്യ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് നേതാക്കള്‍

പുതിയ പ്രസിഡന്റിനെതിരെ പടയൊരുക്കം: കെഎസ്‌യു സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പ് പോര്; ആദ്യ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് നേതാക്കള്‍

തിരുവനന്തപുരം: കെഎസ്‌യുവിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയിലും ഗ്രൂപ്പ് പോര് ശക്തം. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി സഹകരിക്കേണ്ടെന്ന് ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദേശം നല്‍കിയതോടെ രമേശ് ചെന്നിത്തല, കെ.സുധാകരന്‍ പക്ഷങ്ങള്‍ ആദ്യ പരിപാടിയില്‍ നിന്ന് വിട്ടുനിന്നു.

കെഎസ്‌യു ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ അര്‍ഹമായ ഗ്രൂപ്പ് പ്രാതിനിധ്യം കിട്ടിയില്ലെന്ന് പരാതിയുള്ളവരാണ് നിസഹകരണം തുടങ്ങിയത്. പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ആദ്യമേ പിണങ്ങിയത് കെ.സുധാകരനായിരുന്നു. പിന്നാലെ രമേശ് ചെന്നിത്തലയും. ഇരുനേതാക്കളുടെയും പട്ടികയില്‍ ഭാരവാഹികളായവരാണ് ഇന്നലെ നടന്ന ഏജീസ് ഓഫിസ് മാര്‍ച്ചില്‍ നിന്ന് വിട്ടുനിന്നത്.

കണ്ണൂരില്‍ നിന്നുള്ള സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉള്‍പ്പടെയുള്ളവര്‍ മാര്‍ച്ചിനെത്തിയില്ല. മാര്‍ച്ച് പൊളിക്കാനുള്ള നീക്കമുണ്ടെന്ന് തിരിച്ചറിഞ്ഞ വി.ഡി. സതീശന്‍ തന്റെ പക്ഷക്കാരനായ സംസ്ഥാന പ്രസിഡന്റ് എ ഗ്രൂപ്പിന്റെയും കെ.സി. വേണുഗോപാല്‍ പക്ഷത്തിന്റെയും പിന്തുണയില്‍ ആളെക്കൂട്ടി പരിപാടി വിജയിപ്പിക്കുകയും ചെയ്തു.

ഭാരവാഹി പട്ടികയില്‍ വെട്ടും തിരുത്തും വരുത്തിയതില്‍ സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയറിന് അറിവുണ്ടായിരുന്നുവെന്നാണ് ഐ ഗ്രൂപ്പും സുധാകരന്‍ പക്ഷവും ആരോപിക്കുന്നത്. അതിനാലാണ് സഹകരണം വേണ്ടെന്നുള്ള നിര്‍ദേശം.

വിവാഹം കഴിഞ്ഞ ഏഴ് പേരെ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കമെന്ന കര്‍ശന നിലപാടിലാണ് ഐ ഗ്രൂപ്പുള്ളത്. ചേരിതിരിഞ്ഞുള്ള തമ്മിലടിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നേതൃത്വം നല്‍കുന്നതില്‍ അസ്വസ്ഥതയുള്ളവരും സംഘടനയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.