ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണം; എന്‍ഐഎയുടെ ആവശ്യം അംഗീകരിച്ച് കോടതി

ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണം; എന്‍ഐഎയുടെ ആവശ്യം അംഗീകരിച്ച് കോടതി

കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ ആവശ്യം കലൂര്‍ എന്‍ഐഎ കോടതി അംഗീകരിച്ചു. അടുത്തമാസം രണ്ട് മുതല്‍ എട്ട് വരെ ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയില്‍ വിടും.

ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം കസ്റ്റഡിയില്‍ വാങ്ങാമെന്നാണ് കോടതിയെ എന്‍ഐഎ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഇതുവരെ ശേഖരിച്ചിട്ടുള്ള തെളിവുകള്‍ കുറ്റകൃത്യത്തിന് തീവ്രവാദ സ്വഭാവമുണ്ടെന്ന് വ്യക്തമാക്കുന്നതായി എന്‍ഐഎയുടെ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.

കേസില്‍ പൊലീസിന്റെ കൈവശമുള്ള അന്വേഷണ രേഖകള്‍ എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. എഫ്‌ഐആറും, കേസ് ഡയറിയും തൊണ്ടി സാധനങ്ങളും അടക്കമായിരുന്നു കൈമാറിയത്.

ട്രെയിന്‍ തീവെയ്പ്പ് എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് തുടര്‍ നടപടികള്‍ ആരംഭിച്ചത്. കേസിന് ഭീകരവാദ ബന്ധമുണ്ടെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കേരളാ പൊലീസ് യുഎപിഎ ചുമത്തുകയും ചെയ്തു. ഷാറൂഖ് സെയ്ഫി ലക്ഷ്യമിട്ടത് കൂട്ടക്കൊലപാതകവും ട്രെയിന്‍ അട്ടിമറിയുമാണെന്നാണ് പൊലീസ് അന്വേഷണത്തിലും വ്യക്തമായത്.

ഏപ്രില്‍ രണ്ടിന് രാത്രിയായിരുന്നു ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസിലെ ഡി വണ്‍ കോച്ചില്‍ ഷഹീന്‍ ബാഗ് സ്വദേശിയായ ഷാറൂഖ് സെയ്ഫി യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ച് തീയിട്ടത്.

എലത്തൂരില്‍ വച്ചായിരുന്നു ആക്രമണം. തീപിടിച്ച ട്രെയിനില്‍ നിന്ന് ചാടിയ മൂന്ന് പേര്‍ മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.