കേന്ദ്ര ഏജന്‍സികളെ കടന്നാക്രമിച്ച് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

കേന്ദ്ര ഏജന്‍സികളെ കടന്നാക്രമിച്ച്  മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ കടന്നാക്രമണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം. അന്വേഷണ ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണും. ഏജന്‍സികള്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കണം. കേന്ദ്രം ഭരിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ സഹായിക്കുകയല്ല അന്വേഷണ ഏജന്‍സികളുടെ ജോലിയെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെ കരിനിഴലില്‍ നിര്‍ത്തുന്നതാണ് ഇപ്പോഴത്തെ അന്വേഷണ രീതി. പ്രതികളെ രക്ഷിച്ചാലും സര്‍ക്കാരിന്റെ വികസനങ്ങളില്‍ എങ്ങിനെ കരിനിഴല്‍ വീഴ്ത്താം എന്നാണ് ഇക്കൂട്ടര്‍ ആലോചിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വഴിവിട്ട നീക്കങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇതിനായി കത്തെഴുതും. ഇതേക്കുറിച്ച് അറിയാന്‍ പ്രധാനമന്ത്രിക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്തി പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധം ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. സ്വര്‍ണക്കടത്ത് വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളെ മുന്‍വിധിയില്ലാതെയാണ് കേരളം സ്വീകരിച്ചത്. പക്ഷെ, ലക്ഷ്യം എന്തെന്ന് തിരിച്ചറിയാന്‍ വലിയ വിശകലനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും പിണറായി വ്യക്തമാക്കി.

പ്രതികള്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യമൊഴി ചില നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പറയുന്നു. ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് വരെ നേതാക്കള്‍ വിളിച്ച് പറയുന്നു. ജനാധിപത്യത്തിന്റെ അന്തസത്തക്ക് ചേരാത്ത നിലപാടാണ് രാജ്യത്താകെ ഉണ്ടാകുന്നത്. വഴിവിട്ട നീക്കങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇഡി മേധാവിയുടെ കാലാവധി നീട്ടിക്കൊടുത്തത്.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിഎം രവീന്ദ്രന് ഭയമില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് രവീന്ദ്രനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.