സംഘര്‍ഷത്തിന് അയവില്ല; മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡറില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍

സംഘര്‍ഷത്തിന് അയവില്ല; മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡറില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍

ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവില്‍ ഒപ്പിട്ട് ഗവര്‍ണര്‍. സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയത്. ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഓര്‍ഡറില്‍ ഗവര്‍ണര്‍ അനുസിയ ഉയ്കെ ഒപ്പുവച്ചു.

സംഘര്‍ഷം നിയന്ത്രിക്കാനായി സൈന്യത്തെ രംഗത്തിറക്കിയിരുന്നു. ഇന്നലെ രാത്രി സൈന്യം സംഘര്‍ഷ മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്തി. എന്നാല്‍ ഇന്ന് ആക്രമണങ്ങള്‍ വര്‍ധിക്കുകയായിരുന്നു. നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.

ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ചുരാചന്ദ്പൂരിലെ തോര്‍ബങ്ങില്‍ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ നടത്തിയ റാലിക്ക് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മീറ്റി സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് ഗോത്ര വിഭാഗക്കാര്‍ പ്രതിഷേധിക്കുന്നത്.

പ്രതിഷേധ റാലി നടത്തിയ ഗോത്ര വിഭാഗവുമായി മറ്റു വിഭാഗക്കാര്‍ ഏറ്റുമുട്ടിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടു. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ മേഖലകളിലാണ് സംഘര്‍ഷം കൂടുതല്‍ ശക്തം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.