മുന്‍ എസ്എഫ്ഐ നേതാവുള്‍പ്പെട്ട കഞ്ചാവ് കടത്ത്; പിന്നില്‍ വമ്പന്‍ റാക്കറ്റെന്ന് എക്സൈസ്

മുന്‍ എസ്എഫ്ഐ നേതാവുള്‍പ്പെട്ട കഞ്ചാവ് കടത്ത്; പിന്നില്‍ വമ്പന്‍ റാക്കറ്റെന്ന് എക്സൈസ്

തിരുവനന്തപുരം: മുന്‍ എസ്എഫ്ഐ നേതാവുള്‍പ്പെട്ട കഞ്ചാവ് കടത്തിന് പിന്നില്‍ വമ്പന്‍ റാക്കറ്റെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ആന്ധ്രാ, ഒഡീഷാ അതിര്‍ത്തിയില്‍ നിന്നാണ് സംഘം തിരുവനന്തപുരത്തേ് കഞ്ചാവെത്തിച്ചത്. തലസ്ഥാനത്ത് പത്തിലേറെ തവണ കഞ്ചാവെത്തിച്ചിട്ടുണ്ട്. ഇത് ആര്‍ക്കാണ് കൈമാറിയതെന്ന് വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ.

ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടക്കം വിതരണം ചെയ്തതായി സൂചനയുണ്ടെന്നും എക്സൈസ് പറഞ്ഞു. മെയ് ഏഴിനാണ് 100 കിലോ കഞ്ചാവുമായി മുന്‍ എസ്എഫ്ഐ നേതാവ് അഖില്‍ ഉള്‍പ്പെടെ നാലു പേര്‍ പിടിയിലായത്. നെയ്യാറ്റിന്‍കര സ്വദേശിയാണ് പിടിയിലായ അഖില്‍. സംഭവത്തില്‍ ആദ്യം കുറ്റം നിഷേധിച്ച അഖില്‍ വഞ്ചിയൂര്‍ സംസ്‌കൃത സെന്ററിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു താനെന്നാണ് പറയുന്നത്.

2019-ല്‍ പ്രസിഡന്റായിരുന്നു. ജഗതിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. താന്‍ സ്ഥിരമായി വരുന്ന കടയില്‍ അരി വാങ്ങാന്‍ വന്നതാണെന്നും മറ്റ് പ്രതികളെ തനിക്ക് അറിയില്ലെന്നും അഖില്‍ എക്‌സൈസ് ഉദ്യോഗസ്ഥരോടും നാട്ടുകാരോടും ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

എന്നാല്‍ കുടുംബവുമായി യാത്ര പോകാനെന്ന വ്യാജേന വാടകയ്ക്കെടുത്ത വാഹനത്തില്‍ കഞ്ചാവ് കടത്തുന്നതിനിടെയാണ് അഖില്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലാകുന്നത്. മൂന്ന് പേരെ എക്‌സൈസ് സംഘവും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാരും പിടികൂടുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു. ഉടമ ജിപിഎസ് പരിശോധിച്ചപ്പോള്‍ വാഹനം ആന്ധ്രയില്‍ എത്തിയതായി കണ്ടെത്തിയിരുന്നു. സംശയം തോന്നിയ ഉടമ വിവരം എക്സൈസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ എക്സൈസ് സംഘത്തിന്റെ വലയിലായത്.

അറസ്റ്റിലായവരില്‍ നിന്ന് ആറ് എടിഎം കാര്‍ഡുകളും ഏഴ് മൊബൈല്‍ ഫോണുകളും എക്സൈസ് പിടിച്ചെടുത്തിരുന്നു. മൊബൈല്‍ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ച് ഇടപാടുകാരെ തിരിച്ചറിയാനാണ് എക്സൈസ് ശ്രമിക്കുന്നത്. എടിഎം കാര്‍ഡുകളില്‍ അതത് ബാങ്കുകളില്‍ നിന്നു പണം വന്നതും പോയതുമായ വിശദ വിവരം നല്‍കണമെന്ന് എക്സൈസ് ആവശ്യപ്പെട്ടിട്ടുണ്ട്. പിടികൂടിയ കഞ്ചാവിനായി രണ്ടു ലക്ഷം രൂപയാണ് സംഘം മുടക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.