സ്വര്‍ഗാരോഹണത്തിലൂടെ യേശു മനുഷ്യത്വത്തെ സ്വര്‍ഗത്തിലേക്ക് എത്തിച്ചു: ഫ്രാന്‍സിസ് പാപ്പ

 സ്വര്‍ഗാരോഹണത്തിലൂടെ യേശു മനുഷ്യത്വത്തെ സ്വര്‍ഗത്തിലേക്ക് എത്തിച്ചു: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: സ്വര്‍ഗാരോഹണത്തിലൂടെ യേശു മനുഷ്യത്വത്തെ സ്വര്‍ഗത്തിലേക്ക്, അതായത് ദൈവത്തിങ്കലേക്ക് എത്തിച്ചതായി ഫ്രാന്‍സിസ് പാപ്പ. ഭൂമിയില്‍ താന്‍ സ്വീകരിച്ച മനുഷ്യത്വം അവിടുന്ന് ഇവിടെ അവശേഷിപ്പിച്ചില്ല. പകരം അത് ദൈവത്തിലേക്ക് ആരോഹണം ചെയ്തു, അത് അവിടെ എന്നേക്കും നിലനില്‍ക്കുന്നതായും മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചു

ഞായറാഴ്ച സ്വര്‍ഗാരോഹണത്തിരുന്നാള്‍ ദിനത്തില്‍ ഇറ്റലിയില്‍നിന്നും മറ്റനേകം രാജ്യങ്ങളില്‍നിന്നും വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ.

ഈ തിരുനാള്‍ ദിനത്തില്‍ യേശു മനുഷ്യത്വത്തെ സ്വര്‍ഗത്തിലേക്ക് കൊണ്ടുവന്നതെങ്ങനെയെന്ന് മാര്‍പ്പാപ്പ വിശദീകരിക്കുന്നു. യേശു തന്റെ സ്വര്‍ഗാരോഹണത്തിലൂടെ നമുക്കായി സ്വര്‍ഗത്തിലേക്കുള്ള പാത തുറന്നുതന്നു. പറുദീസയില്‍ പിതാവിന്റെ മക്കളായി എന്നേക്കും ജീവിക്കാന്‍ നാം പിന്തുടരേണ്ട പാത അവിടുന്ന് കാട്ടിത്തന്നു.

സ്വര്‍ഗാരോഹണത്തിരുന്നാളിന്റെ രണ്ട് വശങ്ങളെക്കുറിച്ചുള്ള ചിന്ത പാപ്പ പകര്‍ന്നു നല്‍കി. എന്തുകൊണ്ടാണ് വിശ്വാസികളായ നാം ഭൂമിയില്‍ നിന്നുള്ള യേശുവിന്റെ വേര്‍പാട് ആഘോഷിക്കുന്നത് അവിടുന്ന് ഇപ്പോള്‍ സ്വര്‍ഗത്തില്‍ എന്താണ് ചെയ്യുന്നത് ഈ രണ്ടു ചിന്തകള്‍ പാപ്പ പങ്കുവച്ചു.

'സ്വര്‍ഗാരോഹണത്തോടെ നവീനവും മനോഹരവുമായ ഒന്ന് സംഭവിച്ചു. യേശു നമ്മുടെ മാനവികതയെ സ്വര്‍ഗത്തിലേക്കു കൊണ്ടുവന്നു. ഭൂമിയില്‍ താന്‍ സ്വീകരിച്ച ആ മനുഷ്യത്വം അവിടെ അവശേഷിപ്പിച്ചില്ല. അത് ദൈവത്തിലേക്ക് ആരോഹണം ചെയ്തു. അത് അവിടെ എന്നേക്കും നിലനില്‍ക്കും'.

'സ്വര്‍ഗാരോഹണ ദിവസം മുതല്‍ ദൈവം പോലും മാറിപ്പോയി എന്ന് നമുക്ക് കാണാനാകും. അന്നു മുതല്‍, അവിടുന്ന് ആത്മാവ് മാത്രമല്ല, നമ്മോടുള്ള സ്‌നേഹത്തെ പ്രതി മാംസം ധരിച്ച് അവിടുന്ന് നമ്മുടെ മനുഷ്യത്വത്തെ ഉള്ളില്‍ വഹിക്കുന്നു'

മനുഷ്യസഹജമായ ഗുണങ്ങളോടെ പിതാവിന്റെ അടുത്തേക്ക് മടങ്ങിയെത്തിയ യേശുവിനൊപ്പം, സ്വര്‍ഗം നമ്മുടെ സ്വന്തം സ്ഥലമായി അനുഭവപ്പെട്ടതായി മാര്‍പ്പാപ്പ വിശദീകരിച്ചു. അവിടേക്കുള്ള വഴി യേശു നമുക്കായി തുറന്നിരിക്കുന്നു.

സ്വര്‍ഗാരോഹണ തിരുനാളിന്റെ രണ്ടാമത്തെ വശവും മാര്‍പ്പാപ്പ വിശദീകരിച്ചു. സ്വര്‍ഗത്തില്‍ യേശു എപ്പോഴും പിതാവിനു മുമ്പാകെ നമുക്കായി നിലകൊള്ളുന്നു. തന്റെ ഉള്ളിലെ മനുഷ്യത്വ പ്രകൃതിയെ ദൈവത്തിലേക്ക് ആരോഹണം ചെയ്യുന്നു. നമുക്കായി അനുഭവിച്ച തിരുമുറിവുകളെ ദൈവത്തിന് മുമ്പാകെ നിരന്തരം കാണിക്കുന്നു. തന്റെ മനഷ്യത്വം വെളിപ്പെടുത്താനാണ് ക്രിസ്തു തിരുമുറിവുകള്‍ തന്റെ കരങ്ങളില്‍ അവശേഷിപ്പിച്ചത്.

യേശു പിതാവിന്റെ മുമ്പാകെ നമ്മുടെ വക്താവാണ്, നമുക്കു വേണ്ടി മാധ്യസ്ഥം വഹിക്കാന്‍ യുഗാന്ത്യം വരെ അവിടുന്ന് നമ്മോടൊപ്പമുണ്ട് - പാപ്പ ഓര്‍മ്മിപ്പിച്ചു. 'യേശു ആര്‍ദ്രതയോടെ നമ്മെ നോക്കുന്നു, നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കാനാണ് അവിടുന്ന് സ്വര്‍ഗത്തില്‍ ജീവിക്കുന്നത്. പിതാവിനും നമുക്കും മുമ്പാകെ മെച്ചപ്പെട്ട ഒരു സ്ഥലത്തായിരുന്ന് മധ്യസ്ഥത വഹിക്കുന്നു.

യേശു നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നതുപോലെ, പ്രത്യാശ നഷ്ടപ്പെടാതിരിക്കാനും നിരാശപ്പെടാതിരിക്കാനും നമ്മുടെ വിശ്വാസത്തിന് നമ്മെ സഹായിക്കാന്‍ കഴിയുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

'പ്രാര്‍ത്ഥനയുടെ ശക്തിയില്‍ മധ്യസ്ഥത വഹിക്കാന്‍ സ്വര്‍ഗരാജ്ഞി നമ്മെ സഹായിക്കട്ടെ' എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മാര്‍പ്പാപ്പ സന്ദേശം ഉപസംഹരിച്ചത്.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.