ചെന്നൈ: തമിഴ്നാട്ടില്‍ അമൂല്‍ പാല്‍ ഉത്പാദനം അവസാനിപ്പിക്കാന്‍ അമിത് ഷായ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അമൂലിന്റെ വരവ് ക്ഷീര മേഖലയില്‍ അനാരോഗ്യകരമായ മത്സരത്തിന് കാരണമാകുമെന്നും രാജ്യത്തെ പരമ്പരാഗത ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, കുത്തക കോര്‍പറേറ്റുകളുടെ അനാരോഗ്യകരമായ മത്സരത്തിനും ഇത് ഇടയാക്കുമെന്ന് എം.കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
ക്ഷീര വികസനത്തിന്റെ അടിസ്ഥാന ശിലയാണ് പ്രാദേശിക സഹകരണ സംഘങ്ങള്‍. പരസ്പരം വിതരണാതിര്‍ത്തിയില്‍ കടന്നു കയറാത്ത രീതിയിലാണ് ഇന്ത്യയില്‍ പാല്‍ വിപണം നടന്നിരുന്നതെന്നും അത്തരം നടപടികള്‍ ഓപറേഷന് വൈറ്റ് ഫ്ളഡ് എന്ന ഉദ്യമത്തിന് വിപരീതമായി പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. അമൂലിന്റെ നടപടി ആവിന്റെ പാല്‍ ഉത്പാദന-വിപണന മേഖലയിലേക്ക് കടന്നുകയറുന്നുവെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
ഗുജറാത്ത് കോപറേറ്റിവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ ബ്രാന്‍ഡാണ് അമൂല്‍. തമിഴ്നാട് കോപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാല്‍ ബ്രാന്‍ഡാണ് ആവിന്‍.
തമിഴ്നാട്ടില്‍ ക്ഷീര യുദ്ധം കടുപ്പിച്ചിരിക്കുകയാണ് അമൂല്‍. സംസ്ഥാനത്തെ നിരവധി ഔട്ട്ലെറ്റുകളില്‍ പാല്‍ വില്‍പന നടത്തുന്നതിന് പുറമെ ഉല്‍പാദനത്തിനും അമൂല്‍ ലക്ഷ്യമിട്ടിരുന്നു. കര്‍ഷകരില്‍ നിന്ന് ലിറ്ററിന് 36 രൂപയ്ക്ക് പാല്‍ വാങ്ങാനുള്ള നടപടികള്‍ അമൂല്‍ ആരംഭിച്ചു കഴിഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആവിന് 32 രൂപ മുതല്‍ 34 രൂപ മാത്രം നല്‍കുമ്പോഴാണ് വില കൂട്ടിവാങ്ങി അമൂല്‍ വിപണി കീഴടക്കാന്‍ ശ്രമിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26