പിതാവിന്റെ ആത്മകഥയെച്ചൊല്ലി പ്രണബിന്റെ മക്കള്‍ തമ്മില്‍ അടി

പിതാവിന്റെ ആത്മകഥയെച്ചൊല്ലി  പ്രണബിന്റെ മക്കള്‍ തമ്മില്‍ അടി

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ അവസാന ഭാഗം പ്രസിദ്ധീകരിക്കുന്നതിനെച്ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു. ആത്മകഥയുടെ ചില ഭാഗങ്ങള്‍ നേരത്തേ പുറത്ത് വന്നിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കെതിരെ ഇതില്‍ പരാമര്‍ശമുണ്ട്. പുസ്തകത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കണമെന്ന് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണത്തിനു മുമ്പ് ഉള്ളടക്കം പരിശോധിക്കേണ്ടതുണ്ടെന്നും അഭിജിത് പറഞ്ഞു.

ഇതിനു പിന്നാലെ പ്രസിദ്ധീകരണത്തിനു തടസം നില്‍ക്കരുതെന്ന് സഹോദരനോട് ആവശ്യപ്പെട്ട് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ ട്വിറ്ററില്‍ തന്നെ രംഗത്തെത്തി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് അനാവശ്യ തടസവാദങ്ങള്‍ ഉന്നയിക്കരുതെന്നും അവര്‍ സഹോദരനോട് ആവശ്യപ്പെട്ടു. പ്രസാധകരായ രൂപാ ബുക്സ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം പുസ്തകത്തിന്റെ അവസാന കരട് പ്രണബ് അംഗീകരിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സോണിയഗാന്ധിക്കെന്ന് പ്രണബ് പുസ്തകത്തില്‍ പറയുന്നുണ്ട്. സോണിയയ്ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസ് ഒരുപോലെ പരാജയപ്പെട്ടെന്നും പ്രണബ് ആത്മകഥയില്‍ പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.