റിയാദ്:എണ്ണ ഉല്‍പാദനം വീണ്ടും വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യ. ജൂലൈമുതല്‍ മുതല്‍ എണ്ണ ഉല്‍പാദനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. വിപണി സാഹചര്യം മുന്‍നിർത്തിയുളള കരുതല്‍ നടപടിയാണിതെന്ന് സൗദി അറേബ്യയുടെ ഊർജ്ജ മന്ത്രി അമീർ അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
ശനിയാഴ്ച വിയന്നയില്‍ എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് യോഗം നടന്നിരുന്നു. ഇതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. വിപണിയില്‍ സ്ഥിരത പ്രകടമാകാത്തിടത്തോളം ഉല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് അടക്കമുളള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. 10 ലക്ഷം ബാരലാണ് വെട്ടിക്കുറയ്ക്കുക. ജൂലൈയ്ക്ക് ശേഷവും സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കില്‍ വെട്ടിക്കുറയ്ക്കല്‍ തുടരും.
കൂട്ടായ്മയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളുടെ എണ്ണ ഉല്‍പാദന ശേഷി പരിശോധിക്കാന്‍ സ്വതന്ത്ര ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. റഷ്യയുടെ ഉല്‍പാദനശേഷി സംബന്ധിച്ച വിവരങ്ങളും തേടും. ഒപെക് പ്ലസ് രാജ്യങ്ങൾ അടുത്ത വർഷം ജനുവരി മുതലുള്ള ഒരു വർഷത്തേക്ക് പ്രതിദിന ഉൽപാദനം 4.4 കോടി ബാരലായി എണ്ണ ഉല്‍പാദനം കുറയ്ക്കാനും തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിയന്നയിലെ ആസ്ഥാനത്ത് 7 മണിക്കൂറോളം നീണ്ട ചർച്ചകള്‍ക്ക് ശേഷമാണ് തീരുമാനമുണ്ടായിരിക്കുന്നത്.2024 അവസാനത്തോടെ എണ്ണ ഉല്‍പാദനവും വിതരണവും കൂടുതല്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. അതേസമയം യുഎഇയ്ക്ക് എണ്ണ ഉല്‍പാദനം ഉയർത്താന്‍ ഒപെക് പ്ലസ് യോഗം അനുമതി നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v