ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന്: ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്; ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന്: ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്; ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മണിക്കൂറുകള്‍ ബാക്കിയിരിക്കെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക. ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്കാണെന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍. നെറ്റ്‌സില്‍ പരിശീലിക്കുന്നതിനിടെ രോഹിത് ശര്‍മയുടെ വിരലിന് പരുക്കേറ്റിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിച്ച ശേഷം രോഹിത് വീണ്ടും പരിശീലനത്തിന് എത്തിയെങ്കിലും തുടരാതെ മടങ്ങിപ്പോകുകയായിരുന്നു.

എങ്കിലും നിര്‍ണായകമായ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കളിച്ചേക്കുമെന്നാണ് ആരാധക പ്രതീക്ഷ. രോഹിത് ശര്‍മയുടെ ഇടത് കൈയിലെ വിരലിനാണു പരുക്കേറ്റത്. വലത് കയ്യിലും പരുക്കുള്ള രോഹിത് ശര്‍മ ബാന്‍ഡേജ് ധരിച്ചാണു പരിശീലനം നടത്തിയിരുന്നത്. ആരൊക്കെ കളിക്കുമെന്ന കാര്യം മത്സരത്തിന് മുമ്പാകും തീരുമാനിക്കുകയെന്ന് രോഹിത് ശര്‍മ പറഞ്ഞു.

ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നിനാണ് കളി ആരംഭിക്കുന്നത്. 11 വരെയാണ് മത്സരം. മഴ കളി തടസപ്പെടുത്തിയാല്‍ ജൂണ്‍ 12 റിസര്‍വ് ദിനമായി നിശ്ചയിച്ചിട്ടുണ്ട്. മഴമൂലം കളി പൂര്‍ണമായി ഉപേക്ഷിച്ചാല്‍ ഇരു ടീമുകളേയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

അതിശക്തമായ രണ്ട് സ്‌ക്വാഡുകള്‍ തമ്മിലുള്ള പോരാട്ടമാണ് ഓവലില്‍ നടക്കുക. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് പുറമെ മിന്നും ഫോമിലുള്ള ശുഭ്മാന്‍ ഗില്ലും ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര, റണ്‍ മെഷീന്‍ വിരാട് കോലി എന്നിവരിലാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ പ്രതീക്ഷകള്‍. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ അജിങ്ക്യ രഹാനെയും ബാറ്റിംഗ് നിരയില്‍ ഉണ്ടാകും.

സ്പിന്‍ ഓള്‍റൗണ്ടര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്‍ ആരെയൊക്കെ കളിപ്പിക്കണം എന്നതും വിക്കറ്റിന് പിന്നില്‍ കെ എസ് ഭരത് വേണോ അതേ ഇഷാന്‍ കിഷന് അവസരം നല്‍കണോ എന്നീ ചോദ്യങ്ങളും ഇന്ത്യന്‍ ടീമിന് മുന്നില്‍ അവശേഷിക്കുന്നു. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഷര്‍ദ്ദുല്‍ താക്കൂറും നയിക്കുന്ന പേസ് ആക്രമണം ശക്തമാണ്.

മറുവശത്ത് ഓസീസ് സ്‌ക്വാഡും സുശക്തം. ബാറ്റിംഗില്‍ ഫോമിലല്ലാത്ത ഡേവിഡ് വാര്‍ണര്‍ കളിക്കും എന്ന് ഉറപ്പായപ്പോള്‍ ഉസ്മാന്‍ ഖവാജയായിരിക്കും ഓപ്പണിംഗ് പങ്കാളി. പിന്നാലെ മാര്‍നസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തും ട്രാവിഡ് ഹെഡും വരുന്ന ബാറ്റിംഗ് നിരയില്‍ ഐപിഎല്ലില്‍ ഫോമിലായിരുന്ന കാമറൂണ്‍ ഗ്രീനിന്റെ ഓള്‍റൗണ്ട് കരുത്തും ശ്രദ്ധേയം.

പരിക്കേറ്റ് ജോഷ് ഹേസല്‍വുഡ് പുറത്തായെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നയിക്കുന്ന പേസ് നിരയിലേക്ക് സ്‌കോട്ട് ബോളണ്ട് എത്തുമ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍മാക്ക് പിടിപ്പത് പണിയാകും. പേസിനെ തുണയ്ക്കുന്ന പുല്ലുള്ള പിച്ചാണ് ഓവലില്‍ കലാശപ്പോരിനായി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് അവിടെ നിന്നുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.