കേസ് പിണറായി അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചന; നാളെ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല: കെ.സുധാകരന്‍

കേസ് പിണറായി അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചന; നാളെ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല: കെ.സുധാകരന്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസെന്നും നാളെ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.

ചികിത്സയ്ക്ക് വേണ്ടിയാണ് മോന്‍സണ്‍ മാവുങ്കലിന്റെ അടുത്ത് പോയത്. താന്‍ മാത്രമല്ല പല പ്രമുഖരും അയാളുടെ അടുത്ത് പോയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തെന്ന് കാണിച്ചുള്ള നോട്ടീസ് മൂന്ന് ദിവസം മുമ്പാണ് കിട്ടിയതെന്നും അദേഹം പറഞ്ഞു.

കേസില്‍ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം എറണാകുളം എ.സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫീസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുധാകരന് നോട്ടീസും നല്‍കിയിട്ടുണ്ട്.

തങ്ങളില്‍ നിന്ന് മോന്‍സണ്‍ പത്ത് കോടിയോളം രൂപ പല ഘട്ടങ്ങളിലായി തട്ടിയെടുത്തെന്ന് കോഴിക്കോട് മാവൂര്‍ ചെറുവാടി യാക്കൂബ് പുരയില്‍, അനൂപ് വി.അഹമ്മദ്, എം.ടി.ഷമീര്‍, സിദ്ധിഖ് പുരയില്‍, ഇ.എ.സലിം, ഷാനിമോന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് 2021 സെപ്തംബറില്‍ മോന്‍സനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.

സുധാകരന്റെ സാന്നിധ്യത്തില്‍ താന്‍ 25 ലക്ഷം രൂപ മോന്‍സണ് നല്‍കിയെന്ന് അനൂപിന്റെ മൊഴിയുണ്ട്. ഈ തുകയില്‍ പത്ത് ലക്ഷം രൂപ സുധാകരന് കൈമാറുന്നത് കണ്ടെന്നാണ് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും മൊഴി നല്‍കിയത്.

കേസില്‍ സുധാകരന് പിന്നാലെ മുന്‍ ഐ.ജി ലക്ഷ്മണനെയും മുന്‍ ഡിഐജി സുരേന്ദ്രനെയും പ്രതിചേര്‍ത്തു. ഇവര്‍ക്കെതിരെയും വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.