ആദ്യ മൊഴി പുറത്ത്: രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ തന്നെ കരുവാക്കി; വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവശ്യം ഇല്ലെന്ന് വിദ്യ

ആദ്യ മൊഴി പുറത്ത്: രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ തന്നെ കരുവാക്കി; വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവശ്യം ഇല്ലെന്ന് വിദ്യ

പാലക്കാട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലി തേടേണ്ട ആവശ്യം തനിക്കില്ലെന്ന് കെ.വിദ്യ. രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ മനപൂര്‍വം കരുവാക്കുകയായിരുന്നെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ വിദ്യ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം ലഭിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണ് ഇതിന് പിന്നില്‍. തന്നെ കള്ളക്കേസില്‍ കൂടുക്കുകയായിരുന്നെന്നും വിദ്യ പറഞ്ഞു.

വ്യാജ രേഖ നിര്‍മിച്ച ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച്ച രാത്രിയോടെയാണ് അഗളി പൊലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്. പേരാമ്പ്രയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നായിരുന്നു പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ പാലാക്കാട് അഗളിയിലെത്തിച്ച വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. 11 മണിയോടെ മണ്ണാര്‍ക്കാട് കോടതില്‍ ഹാജരാക്കും.

ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യ പിടിയിലായതെന്ന് പൊലീസ് പറയുന്നു. മേപ്പയൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ മലപ്പുറം അതിര്‍ത്തിയായ പേരാമ്പ്രയ്ക്ക് സമീപം കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിലായിരുന്നു വിദ്യ. ഇവിടെ നിന്ന് പുറത്തേക്ക് വന്ന സമയത്താണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. വിദ്യയുടെ രണ്ട് മൊബൈലുകളും സ്വിച്ച് ഓഫായിരുന്നു. ഒളിവില്‍ കഴിയുമ്പോഴും എറണാകുളം, കോഴിക്കോട് മേഖലകളില്‍ വിദ്യ എത്തിയിരുന്നു.

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ കോളേജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. പാലക്കാട് അഗളി പൊലീസും കാസര്‍കോട് നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്ചയിലേക്കു മാറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.