സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിയന്ത്രണം; കൂടുതല്‍ തിരിച്ചടവ് ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിയന്ത്രണം; കൂടുതല്‍ തിരിച്ചടവ് ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കയ്യില്‍ കിട്ടുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ തിരിച്ചടവ് ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നുമാണ് സര്‍ക്കാര്‍ തീരുമാനം. സ്ഥിരമായി കടക്കാരാവുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

ജീവനക്കാര്‍ അവര്‍ക്ക് വീട്ടാവുന്നതിനേക്കാള്‍ കൂടുതലായി കടക്കാര്‍ ആയി മാറുന്ന സാഹചര്യമാണെങ്കില്‍ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നാണ് ശമ്പള വിതരണ ഓഫീസര്‍മ്മാര്‍ക്ക് ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ജീവനക്കാരുടെ പ്രതിമാസ വായ്പ വ്യക്തിയുടെ കൈയ്യില്‍ കിട്ടുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണെങ്കില്‍ തുടര്‍ന്നും വായ്പക്കോ ചിട്ടി പിടിക്കുന്നതിനോ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല. ശമ്പളത്തില്‍ നിന്നും റിക്കവറി ഉള്ളവര്‍ക്കും റിക്കവറി തല്‍ക്കാലം നിര്‍ത്തി വെക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നേടിയവര്‍ക്കും വീണ്ടും സര്‍ട്ടിഫിക്കറ്റ് നല്‍കില്ല.

മുന്‍കാല ശമ്പള സര്‍ട്ടിഫിക്കറ്റുകളില്‍ തിരിച്ചടവ് നെറ്റ് സാലറിയേക്കാള്‍ കൂടിയാല്‍ വീണ്ടും അയാള്‍ക്ക് സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയില്ല. വായ്പയുടേയോ ചിട്ടിയുടെയോ തിരിച്ചടവ് കാലാവധി സര്‍വീസ് കാലത്തേക്കാള്‍ കൂടിയാലും സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. കരാര്‍ ജീവനക്കാര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നാണ് തീരുമാനം. എന്നാല്‍ ശമ്പളത്തിന്റെ ജാമ്യത്തിന്മേല്‍ അല്ലാത്ത വായ്പ എടുക്കാന്‍ തൊഴില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.

കടം തിരിച്ചടയ്ക്കാനാവാതെ പാപ്പരാവുകയും തുടര്‍ന്ന് ശമ്പളം പിടിച്ചു വെക്കപ്പെടുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പിരിച്ചുവിടുന്നതിനുള്ള നടപടികളും സ്വീകരിക്കും. സ്ഥിരമായി കടക്കാര്‍ ആകുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.