'ഐഎസ് ലക്ഷ്യം വച്ചത് കേരളത്തിലെ മത നേതാക്കളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും'; സംസ്ഥാനത്തെ ഭീകര പ്രവര്‍ത്തനങ്ങളുടെ വേരറുത്തുവെന്ന് എന്‍ഐഎ

'ഐഎസ് ലക്ഷ്യം വച്ചത് കേരളത്തിലെ മത നേതാക്കളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും'; സംസ്ഥാനത്തെ ഭീകര പ്രവര്‍ത്തനങ്ങളുടെ വേരറുത്തുവെന്ന് എന്‍ഐഎ

ന്യൂഡല്‍ഹി: കേരളത്തിലെ ഐഎസ് ഭീകര പ്രവര്‍ത്തനങ്ങളുടെ വേരറുക്കാന്‍ കഴിഞ്ഞുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). സംസ്ഥാനത്തെ ഐഎസ് സംഘങ്ങളെ നിര്‍വീര്യമാക്കുന്നതിലും ഭീകരാക്രമണങ്ങള്‍ തടയുന്നതിലും വിജയം കൈവരിച്ചുവെന്നും എന്‍ഐഎ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

തീവ്രവാദത്തെ വേരോടെ പിഴുതെടുക്കണമെന്നുള്ള കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ നിര്‍ദേശം അനുസരിച്ച് കേരളത്തില്‍ എന്‍ഐഎ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭീകരാക്രമണം നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെയും ഭീകരര്‍ ഉന്നംവെച്ച നേതാക്കളെയും സുരക്ഷിതമാക്കാന്‍ എന്‍എയ്ക്ക് സാധിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് കേരളാ പൊലീസിന്റെ എടിഎസുമായി ചേര്‍ന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.

തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. തമിഴ്നാട് സത്യമംഗലത്ത് ഒളിവില്‍ താമസിച്ച ആസിഫ് എന്ന ഭീകരനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലും തൃശൂരിലുള്ള സെയ്ദ് നബീല്‍ അഹമ്മദ്, ഷിയാസ്, പാലക്കാട് സ്വദേശി റയീസ് എന്നിവരുടെ വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തി. ഇവരുടെ പക്കല്‍ നിന്നും നിരവധി ഡിജിറ്റല്‍ തെളിവുകളും ഗൂഢാലോചന വെളിപ്പെടുത്തുന്ന തെളിവുകളും പിടിച്ചെടുത്തു.

ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഭീകാരാക്രമണം നടത്താനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായും ഭീകരര്‍ പണം സ്വരൂപിച്ചിരുന്നു. മാത്രമല്ല കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളെയും വിവിധ രാഷ്ട്രീയ-മത നേതാക്കളെയും ഇവര്‍ ലക്ഷ്യം വെച്ചിരുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുകയും അതുവഴി സംസ്ഥാനത്ത് മതസ്പര്‍ദ്ദ വളര്‍ത്തി കലാപം സൃഷ്ടിക്കാനുമായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് എന്‍ഐഎ വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.