ആലപ്പുഴയില്‍ കാര്‍ കത്തി മരിച്ചത് ഉടമ ജയിംസ് കുട്ടി; ആധാരവും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും കത്തി

ആലപ്പുഴയില്‍ കാര്‍ കത്തി മരിച്ചത് ഉടമ ജയിംസ് കുട്ടി; ആധാരവും മക്കളുടെ സര്‍ട്ടിഫിക്കറ്റുകളും കത്തി

ആലപ്പുഴ: തായങ്കരിയില്‍ ഇന്നു പുലര്‍ച്ചെ കാര്‍ കത്തി മരിച്ചത് കാര്‍ ഉടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ് (49) ആണെന്ന് സ്ഥിരീകരിച്ചു. ഏറെക്കുറെ പൂര്‍ണമായും കത്തിയ നിലയിലാണ് മൃതദേഹാവശിഷ്ടം കിട്ടിയത്.അതില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ജയിംസ്‌കുട്ടിയാണെന്ന് സ്ഥിരീകരിച്ചത്.

ഇയാളുടെ കൈയ്ക്ക് ഒടിവുണ്ടായതിനെ തുടര്‍ന്ന് ഇട്ടിരുന്ന കമ്പി ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സംസ്‌കാരം ഇന്നു വൈകിട്ട് 5.30ന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടന്നു. ഭാര്യ: ജോയിസ്, മക്കള്‍. ആല്‍വിന്‍, അനീറ്റ (ഇരുവരും വിദ്യാര്‍ത്ഥികള്‍).

കാറിനുള്ളില്‍ കയറി ജയിംസ് കുട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒന്‍പതു മണിക്കൂറോളം നീണ്ട ആശങ്കകള്‍ക്ക് ഒടുവിലാണ് മരിച്ചത് ജയിംസ് കുട്ടി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. രോഗബാധിതനായിരുന്ന ജയിംസ്‌കുട്ടി മദ്യപിച്ച് വീട്ടുകാരുമായി വഴക്കിടുന്നത് പതിവായിരുന്നു. വഴക്കിനെ തുടര്‍ന്ന് രാത്രിയില്‍ ഉള്‍പ്പെടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്ന പതിവും ഉണ്ടായിരുന്നു. ആധാരം ഉള്‍പ്പെടെ നശിപ്പിക്കുകയാണെന്ന് ജയിംസ്‌കുട്ടി ഒരു സുഹൃത്തിനു സന്ദേശം അയച്ചിരുന്നു. മക്കളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ കത്തിച്ചതായാണ് വിവരം.

എടത്വ പഞ്ചായത്തില്‍ തായങ്കരി ജെട്ടി റോഡില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ മൂന്നോടെ കാര്‍ കത്തുന്നത് പ്രദേശവാസിയാണ് ആദ്യം കണ്ടത്. പട്ടികള്‍ നിര്‍ത്താതെ കുരയ്ക്കുന്നതു കണ്ടാണ് ഇയാള്‍ പുറത്തിറങ്ങി നോക്കിയത്. തീ ആളിപ്പടരുന്നതു കണ്ട് മറുകരയുള്ള സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു.

എടത്വ പൊലീസ് അറിയിച്ചതനുസരിച്ച് നാലോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും കാറും ഉള്ളിലുണ്ടായിരുന്ന ആളും പൂര്‍ണമായും കത്തിയിരുന്നു. തായങ്കരി ബോട്ട് ജെട്ടിയിലേക്കു പോകുന്ന ഒഴിഞ്ഞ പ്രദേശത്താണ് കാര്‍ കത്തിയത്. ഇവിടെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.