ജറുസലേമിൽ ക്രൈസ്തവർക്ക് സുരക്ഷ ഉറപ്പാക്കും; പുണ്യ സ്ഥലങ്ങൾ സംരക്ഷിക്കും: ഇസ്രായേൽ പ്രസിഡന്റ്

ജറുസലേമിൽ ക്രൈസ്തവർക്ക് സുരക്ഷ ഉറപ്പാക്കും; പുണ്യ സ്ഥലങ്ങൾ സംരക്ഷിക്കും: ഇസ്രായേൽ പ്രസിഡന്റ്

ജെറുസലേം: ഇസ്രായേലിൽ ക്രൈസതവർ അനുഭവിക്കുന്ന ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും അന്ത്യം കുറിക്കുമെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും മെത്രാന്മാരുമായി ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ചർച്ചകൾ നടത്തി. തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങളെ രക്ഷിക്കുന്നതിനും ക്രിസ്ത്യാനികൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കണമെന്നും നേതാക്കൾ പ്രസിഡന്റിനോട് ചർച്ചക്കിടെ ആവശ്യപ്പെട്ടു. ബുധനാഴ്ച സ്റ്റെല്ല മേരീസ് ആശ്രമത്തിൽവെച്ചായിരുന്നു കൂടിക്കാഴ്ച.

ക്രൈസ്തവരോടും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങളോടും തീവ്ര യഹൂദർ നടത്തിയ ആക്രമണങ്ങളുടെയും വിവേചനങ്ങളുടെയും നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇസ്രായേൽ രാഷ്ട്രത്തിലെ മത സ്വാതന്ത്ര്യത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും പൂർണ സംരക്ഷണത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിനാണ് താൻ ഇവിടെ വന്നതെന്ന് ഹെർസോഗ് പറഞ്ഞു.

പുണ്യഭൂമിയിലെ ക്രിസ്ത്യൻ വിഭാഗങ്ങൾ പ്രാർത്ഥന സ്ഥലങ്ങളിലും സെമിത്തേരികളിലും തെരുവിലും ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ കണ്ടു. താൻ ഈ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഒരു തരത്തിലും അം​ഗീകരിക്കാൻ സാധിക്കില്ല. ഈ പ്രതിഭാസം വേരോടെ പിഴുതെറിയേണ്ടതുണ്ട്. ഈ വിഷയം ഗൗരവമായി എടുത്തതിന് ഇസ്രായേൽ പോലീസിനോടും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളോടും ഞാൻ വളരെ നന്ദിയുള്ളവനാണെന്നും ഹെർസോഗ് പറഞ്ഞു,

ജെറുസലേം പാത്രിയാർക്കീസ് ആർച്ച് ബിഷപ്പ് പിസബല്ലയും ഓർത്തഡോക്സ് പാത്രിയാർക്കീസ് ​​തിയോഫിലോസും മറ്റ് ക്രിസ്ത്യൻ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സമാധാനത്തിന്റെയും ധാരണയുടെയും സഹവർത്തിത്വത്തിന്റെയും നിയമസാധ്യതകൾ ഉൾക്കൊള്ളുന്ന പുതിയ ചട്ടക്കൂടുകൾ നിലവിൽ കൊണ്ടുവരുമെന്നും, സമാധാനവഴികൾക്കായുള്ള പരിശ്രമങ്ങൾ നടത്തുമെന്നും ഇസ്രായേൽ ഭരണാധികാരികൾ സഭാനേതൃത്വത്തിനു ഉറപ്പു നൽകി.

സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഇനിയും കാര്യക്ഷമമായി തുടരുമെന്നും അതിനു വേണ്ടി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണമെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ആർച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബല്ല അഭ്യർത്ഥിച്ചു. ജെറുസലേമിലെയും ഹൈഫയിലെയും ക്രൈസ്തവർ "തുപ്പൽ, വാക്കാലുള്ള അധിക്ഷേപം'' എന്നിവ ഉൾപ്പെടെയുള്ള അതിക്രമങ്ങൾക്ക് ഇരകളായിട്ടുണ്ട്. ശാരീരികമായ അക്രമം, നശീകരണ പ്രവർത്തനങ്ങൾ, ദേവാലയ ചുവരുകളിലെ മോശം പദങ്ങൾ നിറഞ്ഞ ചുവരെഴുത്ത് തുടങ്ങിയവ ഉൾപ്പെടെയുള്ള അവഹേളനങ്ങളും ക്രൈസ്തവർ നേരിട്ടുണ്ട്.

ക്രൈസ്തവർക്ക് നേരെയുള്ള വിവേചനവും അവഹേളനവും വംശീയ വിവേചനവും തീവ്ര യഹൂദ നിലപാടുള്ളവർ ശീലമാക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് കാർമൽ മലയിൽ സ്ഥിതി ചെയ്യുന്ന സ്റ്റെല്ല മേരീസ് മൊണാസ്ട്രിയിൽ അധികാരികൾ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കഴിഞ്ഞ ദിവസം സഭാനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജെറുസലേം ജില്ലാ കമാൻഡർ ഡോറോൺ ടർജ്മാനും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരിന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.