വായ്പ വാങ്ങിയ മാലയ്ക്ക് പകരം

വായ്പ വാങ്ങിയ മാലയ്ക്ക് പകരം

ദാരിദ്ര്യം കൊടികുത്തി വാഴുന്ന കാലം. അന്നൊക്കെ,
വിശേഷാവസരങ്ങളിൽ
പങ്കെടുക്കുവാൻ പോകുമ്പോൾ,
നിർധന സ്ത്രീകൾ,
അയൽപക്കത്തു നിന്നോ മറ്റോ സ്വർണ്ണാഭരണങ്ങൾ വായ്പ വാങ്ങുക പതിവായിരുന്നല്ലോ. അന്നത് സാധാരണമായിരുന്നതിനാൽ ആരും അത്ര വൈമനസ്യമൊന്നും പുറത്ത് പ്രകടിപ്പിക്കാറില്ല.

അമ്മ, സ്വർണ്ണമാല അയൽപക്കത്തു നിന്നും വായ്പ വാങ്ങി അണിയുന്നത് കുഞ്ഞുനാൾ മുതൽ അവൻ കണ്ടിരുന്നു. എന്നെങ്കിലും കയ്യിൽ കുറച്ചു പണം വരുമ്പോൾ അമ്മയ്ക്കൊരു സ്വർണ്ണമാല പണിയിച്ചു കൊടുക്കണമെന്ന ആഗ്രഹം. അങ്ങനെയാണ് അവൻ്റെ മനസിൽ രൂപം കൊണ്ടത്.

അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി,
മൂന്നു മാസത്തെ ശമ്പളം
ബോണസായി ലഭിച്ചു.
അവൻ നോക്കിയപ്പോൾ രണ്ടരപവൻ്റെ കൊന്തമാല പണിയിപ്പിക്കാനുള്ള പണമുണ്ട്. മറിച്ചൊന്നും ചിന്തിച്ചില്ല,
തട്ടാൻ്റെയടുത്ത് ചെന്ന് മാല പണിയിച്ചു. സ്വർണ്ണ കൊന്തയുമായ്
വീട്ടിലെത്തി. 

ഭാര്യയെ വിളിച്ച് കാണിച്ചു.
അവൾ പറഞ്ഞു: "മനോഹരമായിരിക്കുന്നു. അമ്മയ്ക്ക് നല്ല സന്തോഷമാകും!" 'നീ അമ്മയെ വിളിക്ക് '
അവൾ നീട്ടി വിളിച്ചു:  "അമ്മേ.... ദാ മോൻ വിളിക്ക്ണൂ.... " നിമിഷങ്ങൾക്കുള്ളിൽ അമ്മയെത്തി. ചുവന്നപേപ്പർ തുറന്ന്, അവനാ കൊന്തമാലയെടുത്ത്, ഉയർത്തി.....

അമ്മയുടെ കരങ്ങളിൽ വച്ചു കൊടുത്തു. അമ്മ മകനോടു ചോദിച്ചു: ''ഇതെവിടുന്നാ, ആരുടെയാ?" അവൻ പറഞ്ഞു: "അമ്മേ.... ഞാനിത് അമ്മയ്ക്കുവേണ്ടി പണിയിച്ചതാ. ഇഷ്ടമായോ?"

അധരങ്ങളിലെ മറുപടിക്കു പകരം,
മിഴികളിൽ നിന്നും ആനന്ദത്തിൻ്റെ മുത്തുമണികൾ അടർന്നുവീണു. അതായിരുന്നു,
ആ മകനും മരുമകൾക്കും ലഭിച്ച വലിയ അനുഗ്രഹം!

നിങ്ങളീ വായിച്ചത് ഒരു കഥയല്ല,
സംഭവമാണ്. പ്രശസ്ത നാടകകൃത്തായ ശ്രീ.സി.എൽ.ജോസ്,
'ഓർമകൾക്ക് ഉറക്കമില്ല'
എന്ന ആത്മകഥയിൽ എഴുതിയ
മിഴിനനയിപ്പിക്കുന്ന ഓർമയാണിത്.
(മുമ്പൊരിക്കൽ ഞാനീ
സംഭവം കുറിച്ചിട്ടുണ്ട്.
അത് വായിച്ചിട്ടുള്ളവർ ക്ഷമിക്കുമല്ലോ)
കാനായിലെ കല്യാണവിരുന്നിലും
നടന്നത് മറ്റൊന്നുമല്ലല്ലോ?
സമയമായിട്ടില്ല എന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയ മകൻ എത്ര പെട്ടന്നാണ് അമ്മയുടെ ഇംഗിതത്തിലെ നന്മ മനസിലാക്കി
വെള്ളം വീഞ്ഞാക്കുന്നത് (യോഹ 2:1-11).

മറ്റാരുടെയും മുമ്പിലല്ല, അമ്മയെന്ന അദ്ഭുതത്തിന് മുമ്പിലാണ് ക്രിസ്തു തൻ്റെ ആദ്യ അദ്ഭുതം പ്രവർത്തിച്ചത്. സത്യത്തിൽ മറിയം ആയിരുന്നു ആ സദ്യയിലെ മേൽത്തരം വീഞ്ഞ്!

കുരിശിൽ കിടക്കുമ്പോൾ
'ഇതാ നിൻ്റെ അമ്മ'എന്നു പറഞ്ഞ്  ലോകത്തിന് നൽകപ്പെട്ട
മഹത്തായ സമ്മാനമാണ്
പരിശുദ്ധ അമ്മ. അതുകൊണ്ടു തന്നെ,  ക്രിസ്തുവിനെ സ്നേഹിക്കുന്ന
വ്യക്തിയ്ക്ക് എങ്ങനെയാണ്
മാതാപിതാക്കളെ അവഗണിക്കാനാകുക?ക്രിസ്തുവെന്ന മകൻ, മറിയമെന്ന അമ്മയെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോയി ആദരിച്ചതിൻ്റെ ഓർമയാണല്ലോ സ്വർഗ്ഗാരോപണ തിരുനാൾ? സ്വർഗ്ഗാരോപിതയായ അമ്മ ഭൂമിയിലുള്ള നമുക്കുവേണ്ടി
മാദ്ധ്യസ്ഥം വഹിക്കട്ടെ!

 സ്വർഗ്ഗാരോപണ തിരുനാളിൻ്റെയും സ്വാതന്ത്ര്യദിനത്തിൻ്റേയും ആശംസകൾ!




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.