വാഷിങ്ടന്‍: അമേരിക്കയില്‍ ഇന്ത്യക്കാരായ ഐടി ദമ്പതിമാരും ആറു വയസുള്ള മകനും വെടിയേറ്റു മരിച്ച നിലയില്‍. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന്‍ യഷ് എന്നിവരെ മെറിലാന്‍ഡ് സംസ്ഥാനത്തെ ബാള്‍ട്ടിമോറിലുള്ള വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യോഗേഷ് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം. കര്‍ണാടകയിലെ ദാവന്‍ഗരെ സ്വദേശികളാണ് യോഗേഷും പ്രതിഭയും. ഇരുവരും ഒന്‍പതു വര്‍ഷമായി സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുകയാണ്.
മൂന്നു പേരുടെയും ശരീരത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്നാണ് പോലീസിന്റെ ഉദ്ധരിച്ച് ബാള്‍ട്ടിമോറിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇരട്ടക്കൊലയ്ക്ക് ശേഷമുള്ള ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ബാള്‍ട്ടിമോര്‍ പൊലീസാണു സംഭവം അറിയിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറഞ്ഞെന്നും കര്‍ണാടകയിലെ ബന്ധുക്കള്‍ പ്രതികരിച്ചു.
'യോഗേഷ് സ്ഥിരമായി ഫോണ്‍ വിളിക്കാറുണ്ട്. അവരുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്. മരണത്തിന്റെ കാരണമെന്താണെന്നും ഞങ്ങള്‍ക്കറിയണം' - യോഗേഷിന്റെ അമ്മ ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
യോഗേഷും പ്രതിഭയും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കളുടെയും പ്രതികരണം. ഇത്തരമൊരു കൃത്യത്തിന് കാരണമായത് എന്താണെന്നറിയില്ലെന്നും മൃതദേഹം നാട്ടിലെത്തിക്കാനായി സര്‍ക്കാരിന്റെ സഹായം തേടിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26