ജി20 ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ ഇന്ത്യയിലെത്തില്ല; നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചറിയിച്ച് പുടിന്‍

ജി20 ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ ഇന്ത്യയിലെത്തില്ല; നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചറിയിച്ച് പുടിന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത മാസം നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അറിയിച്ചു. തനിക്ക് പകരം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ജി20 യോഗത്തില്‍ പങ്കെടുമെന്നും പുടിന്‍ അറിയിച്ചു. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിനും പുടിന്‍ അഭിനന്ദനം അറിയിച്ചു. പുടിന്റെ തീരുമാനം മനസിലാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് പുടിന്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദിയെന്നും മോഡി അറിയിച്ചു.

ഊര്‍ജ മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തെന്ന് ക്രെംലിന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബഹിരാകാശ മേഖലയില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും.

ഉക്രെയ്‌നെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാതലത്തില്‍ പുടിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ടാണ് പുടിന്‍ ഇന്ത്യയിലേക്ക് എത്താതിരിക്കുന്നത്. ഇതേ കാരണത്താല്‍ കഴിഞ്ഞയാഴ്ച്ച ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയിലും പുടിന്‍ പങ്കെടുത്തിരുന്നില്ല. പകരം വീഡിയോ ലിങ്ക് വഴിയാണ് പങ്കെടുത്തത്. റഷ്യയെ പ്രതിനിധികരിച്ച് നേരിട്ടു പങ്കെടുത്തത് റഷ്യയുടെ വിദേശകാര്യമന്ത്രിയായിരുന്നു.

അതേസമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജി20 യോഗത്തിനായി അടുത്ത മാസം ഏഴിന് ഇന്ത്യയില്‍ എത്തും. അടുത്ത മാസം ഏഴു മുതല്‍ പത്തു വരെയാകും ജോ ബൈഡന്റെ ഇന്ത്യാ യാത്ര. നരേന്ദ്ര മോഡിയുടെ ജി20 നേതൃത്വത്തിനുള്ള പ്രശംസ ജോ ബൈഡന്‍ അറിയിക്കുമെന്ന് വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഉച്ചകോടി നടക്കുന്ന സെപ്റ്റംബര്‍ 8 മുതല്‍ പത്ത് വരെയുള്ള തീയതികളില്‍ ദില്ലിയില്‍ പൊതു അവധിയും പ്രഖ്യപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.