വത്തിക്കാന്‍ സിറ്റി: വീടില്ലാത്തവര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബര്‍ മാസത്തിലെ പ്രാര്‍ഥനാ നിയോഗം. മാര്‍പ്പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ് വര്‍ക്കാണ് പ്രാര്‍ത്ഥനാ നിയോഗത്തിന്റെ വീഡിയോ സംപ്രേക്ഷണം ചെയ്തത്.
'സമൂഹത്തിന്റെ അരികുകളില്‍, മനുഷ്യത്വരഹിതമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ആളുകളെ വിസ്മരിക്കപ്പെടരുത്. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം. അവര്‍ സ്ഥാപനങ്ങളാല്‍ അവഗണിക്കപ്പെടാതിരിക്കാനും ഒരിക്കലും പുറത്താക്കപ്പെടാതിരിക്കാനും നമുക്ക് പരിശ്രമിക്കാം'.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരവധി ആളുകള്‍ അനുഭവിക്കുന്ന നിസംഗതയെക്കുറിച്ച് പരിശുദ്ധ പിതാവ് ആശങ്ക പ്രകടിപ്പിച്ചു. '
തെരുവില്‍ മരിക്കുന്ന ഭവനരഹിതനായ ഒരാളെക്കുറിച്ച് ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനുകളുടെ ആദ്യ പേജിലോ, വാര്‍ത്തകളിലോ പ്രത്യക്ഷപ്പെടുന്നില്ല. നമുക്ക് എങ്ങനെയാണ് ഈ നിസംഗതയിലെത്താന്‍ കഴിഞ്ഞത്?' പാപ്പാ ചോദിക്കുന്നു.
'ദാരിദ്ര്യം, ആശ്രിതത്വം, മാനസികരോഗം അല്ലെങ്കില്‍ വൈകല്യം എന്നിവയാല്‍ ആരും സമൂഹത്തില്‍നിന്നും പുറന്തള്ളപ്പെടാതിരിക്കാന്‍ നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം. നമുക്ക് അവരെ സ്വാഗതം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. നിസംഗതയ്ക്ക് മറുപടിയായി, സ്വാഗതം ചെയ്യുന്ന, പാര്‍പ്പിടം നല്‍കുന്ന, സ്‌നേഹം പകരുന്ന മാനുഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാം - പാപ്പാ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ആഗോള ജനസംഖ്യയുടെ 10 ശതമാനത്തിലധികം, അല്ലെങ്കില്‍ 700 ദശലക്ഷം ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. മറ്റൊരു 1.6 ബില്യണ്‍ ആളുകള്‍ വികസിത രാജ്യങ്ങളില്‍ പോലും അപര്യാപ്തമായ ജീവിത സാഹചര്യത്തിലാണ് താമസിക്കുന്നത്.
മാര്‍പാപ്പയുടെ ഇതുവരെയുള്ള പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ വായിക്കാന്‍ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26