ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയെന്ന അഭ്യൂഹത്തിന് ഊര്‍ജ്ജം പകര്‍ന്ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രം

 ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയെന്ന അഭ്യൂഹത്തിന് ഊര്‍ജ്ജം പകര്‍ന്ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രം

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസമാണ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് ഇക്കാര്യമറിയിച്ചത്.

എന്നാല്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഫലപ്രദമായ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നതിനു വേണ്ടിയാണ് സഭ ചേരുന്നതെന്നാണ് അദേഹം ട്വിറ്ററില്‍ കുറിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പലതരം അഭ്യൂഹങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. അദ്യത്തെ അഭ്യൂഹം തെരഞ്ഞെടുപ്പ് നേരത്തെ നടത്തുമെന്നതാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പടെയുള്ള പല നേതാക്കളും ഈ കാര്യം സൂചിപ്പിച്ചിരുന്നു.

രണ്ടാമതായി ഉയരുന്ന അഭ്യൂഹം ഒരു പ്രധാനപ്പെട്ട ബില്ല് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു എന്നുള്ളതാണ്. ഇത്തരമൊരു ബില്ല് കൊണ്ടുവരുകയും അതിന്‍മേല്‍ രാജ്യസഭയിലും ലോക്‌സഭയിലും ചര്‍ച്ച നടത്തുകയും ചെയ്യുകയെന്നതും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്ന കാര്യമാണ്.

അതിനിടെ ജമ്മു കാശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളുടെ വാദത്തിനിടെയായിരുന്നു കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.