പുതുപ്പള്ളിയില്‍ ഇനി നിശബ്ദ പ്രചാരണ മണിക്കൂറുകള്‍; വോട്ട് ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികളുടെ നെട്ടോട്ടം

പുതുപ്പള്ളിയില്‍ ഇനി നിശബ്ദ പ്രചാരണ മണിക്കൂറുകള്‍; വോട്ട് ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികളുടെ നെട്ടോട്ടം

കോട്ടയം: നിശബ്ദ പ്രചാരണ ദിനത്തില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ടു കാണാനുള്ള തിരക്കിലാണ് പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥികള്‍. ഒരുമാസം നീണ്ടു നിന്ന പ്രചാരണം അവസാനിച്ച് നാളെ പോളിങ് ബൂത്തിലേക്ക് എത്തുന്ന വോട്ടര്‍മാരാണ് ഇവിടെ ഓരോ പക്ഷങ്ങളും പരസ്പരം ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കും വിവാദങ്ങള്‍ക്കും മറുപടി നല്‍കുക.

ആകെ വോട്ടര്‍മാര്‍ 1,76,412 പേരാണ്. 86,131 പുരുഷ വോട്ടര്‍മാരും, 90,277 സ്ത്രീ വോട്ടര്‍മാരുമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നാലുപേരും പുതുതായി വോട്ടര്‍മാരായ പേര് ചേര്‍ക്കപ്പെട്ടത് 957 പേരുമാണ്. മണ്ഡലത്തില്‍ ആകെ 182 ബുത്തുകളാണ് ഉള്ളത്.

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദേഹത്തിന്റെ ചികിത്സാ വിവാദവും പ്രമുഖ നേതാക്കള്‍ പരസ്പരം തമ്മിലുള്ള പോര്‍വിളികളും മുഖ്യമന്ത്രിയുടെ മൗനവും കെപിസിസി അധ്യക്ഷന്റെ പോത്ത് വിവാദവും ഒക്കെ ചര്‍ച്ചയാകുന്നു.

മുന്നണികള്‍ തമ്മിലുള്ള പരസ്പര വാക്‌പോരും സൈബര്‍ ആക്രമങ്ങള്‍ക്ക് പോലും ചര്‍ച്ചയായ ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടിന്റെ സഹോദരി അച്ചു ഉമ്മനെതിരെ ആദ്യം കൊളുത്തി വിട്ട സൈബര്‍ ആക്രമണം അത് പിന്നീട് ഇടതു സ്ഥാനാര്‍ഥി ജയ്ക്.സി. തോമസിന്റെ ഗര്‍ഭിണിയായ ഭാര്യ വോട്ട് പിടിക്കുന്നതില്‍ വരെ വന്നെത്തി നിന്നു.

വികസനങ്ങളും വിവാദങ്ങളും ഒക്കെ മാറിമാറി ചര്‍ച്ചയായ പ്രചാരണം നിശബ്ദതയിലേക്ക് മാറുമ്പോള്‍ ജനങ്ങളുടെ പ്രാധാന്യം ഏതു വിഷയത്തിനാണെന്ന് സെപ്റ്റംബര്‍ എട്ടുവരെ കാത്തിരിക്കേണ്ടി വരും.

നിശബ്ദ പ്രചാരണത്തിന്റെ ഈ സമയങ്ങളില്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് കൊല്ലം സ്വദേശിയായ ഒരു ചിത്രകാരന്‍ വരച്ച ചിത്രം വളരെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. ചാണ്ടി ഉമ്മന്റെ മനോഹരമായ ഒരു കാരിക്കേച്ചര്‍ മീനടം കഴിയുമ്പോള്‍ ഒരു ചുവരില്‍ സ്ഥാനം പിടിച്ചിരിക്കുന്ന കാര്യം നാം ഏവരും അറഞ്ഞിട്ടുള്ളതാണ്.

ഈ നിശബ്ദ വേളയില്‍ ഈ ചിത്രവും വോട്ടര്‍മാരുടെ മനസിലേക്ക് ഒരുപിടി ഓര്‍മ്മകള്‍ പകര്‍ന്നു നല്‍കും. ആ ചുവര്‍ ചിത്രത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സഞ്ചരിച്ച ചാണ്ടി ഉമ്മനെ വ്യക്തമായിട്ട് കാണാന്‍ സാധിക്കും.കൂടാതെ, വിവിധ ഇടങ്ങളില്‍ പതിച്ചിരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും വോട്ടര്‍മാരോട് സംസാരിക്കുന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ നാല്, അഞ്ച്, എട്ട് തീയതികളില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ആറ് മുതല്‍ പോളിങ് ദിനമായ അഞ്ചാം തീയതി വൈകീട്ട് ആറു വരെയും, വോട്ടെണ്ണല്‍ ദിവസമായ എട്ടാം തീയതി പുലര്‍ച്ചെ 12 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.

എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പിലൂടെ ഇടതുപക്ഷം നോക്കി കാണുന്നത് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയ്ക്കുവാന്‍ സാധിക്കുമോ എന്നു തന്നെയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 9044 എത്തിക്കാന്‍ സാധിച്ചിട്ടുണ്ടന്നെ ആത്മവിശ്വാസത്തിലാണ് ഇവര്‍.

എന്നാല്‍ ഇടതുപക്ഷം കൃത്യമായി അവകാശവാദം ഉന്നയിക്കുമ്പോള്‍ തന്നെ എന്ത് കാരണത്താലാണ് ഉമ്മന്‍ചാണ്ടിക്ക് ഭൂരിപക്ഷത്തില്‍ കുറവ് വന്നതെന്ന് സംബന്ധിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ പല മാധ്യമങ്ങളിലൂടെയുള്ള പൊതുജനങ്ങളുടെ പ്രതികരണങ്ങളും വന്നു കഴിഞ്ഞു.

പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ 53 വര്‍ഷമായി വിജയിച്ചു വന്ന ഉമ്മന്‍ ചാണ്ടി എന്ന പേര് ചരിത്രമാകുമോ എന്നാണ് സംസ്ഥാനം ഒട്ടാകെ നോക്കി കാണുന്നത്. വികസനമില്ലെന്ന് പറയുന്ന ഒരു വിഭാഗവും ഇനിയെന്ത് വികസനമാണ് ഇവിടെ അദേഹം കൊണ്ടുവരേണ്ടിയിരുന്നതെന്ന് ചോദിക്കുന്ന മറുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിക്കാന്‍ ഇനി കേവലം മണിക്കൂറുകള്‍ മാത്രം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.