ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നയം പരിശോധിക്കാനായി രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം സെപ്റ്റംബര്‍ 23 ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം നിലവില്‍ വന്നാല്‍ ലോക്‌സഭയിലേക്കും ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന അസംബ്ലികളിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടക്കും.
ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതികള്‍ ആവശ്യമാണോയെന്നും മറ്റേതെങ്കിലും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണോയെന്നും സമിതി പരിശോധിച്ച് ശുപാര്‍ശ ചെയ്യും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, നിയമവിദഗ്ധന്‍ ഹരീഷ് സാല്‍വേ, സെന്‍ട്രല്‍ വിജിലന്‍സ് മുന്‍ കമ്മീഷന്‍ സഞ്ജയ് കോതാരി, ഫിനാന്‍സ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ എന്‍കെ സിങ്, ലോക്സഭാ മുന്‍ സെക്രട്ടറി ജനറല്‍ സുഭാഷ് സി. കശ്യപ് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
ഈ മാസം 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രം 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ബില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26