ഇന്ത്യയുടെ ലോകകപ്പ് അന്തിമ ടീം പട്ടിക പുറത്ത്; ആര്‍ അശ്വിന്‍ ടീമില്‍

ഇന്ത്യയുടെ ലോകകപ്പ് അന്തിമ ടീം പട്ടിക പുറത്ത്; ആര്‍ അശ്വിന്‍ ടീമില്‍

മുംബൈ: ഇന്ത്യ ആദിത്യമരുളുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതു പോലെ ആര്‍ അശ്വിന്‍ ടീമിലിടം നേടി. പരിക്കേറ്റ ഓള്‍റൗണ്ടര്‍ അഷ്‌കര്‍ പട്ടേലിനു പകരമാണ് അശ്വിന്‍ ടീമിലിടം പിടിച്ചത്. ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് ലോകകപ്പ് നടക്കുക.

രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഉപനായകന്‍. ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്ര അശ്വിന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടീമില്‍ ഇടംനേടിയവര്‍.

മികച്ച ഫോമില്‍ കളിക്കുന്ന നായകന്‍ രോഹിത് ശര്‍മയ്ക്ക് ബാറ്റിംഗ് ലൈനപ്പ് ആത്മവിശ്വാസം നല്‍കുന്നു. ലോക രണ്ടാം നമ്പര്‍ ബാറ്റര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, റണ്‍മെഷീന്‍ വിരാട് കോലി, മികച്ച ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്.



ഇവര്‍ക്കു പുറമെ രണ്ടാം വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും കഴിവു തെളിയിച്ച യുവതാരമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും ബാറ്റിംഗ് കൊടുങ്കാറ്റ് വിതച്ച സൂര്യകുമാര്‍ യാദവ് താന്‍ ഏകദിനത്തിലും എത്ര മാത്രം അപകടകാരിയാണെന്നു തെളിയിച്ചു കഴിഞ്ഞു.

ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും അടങ്ങുന്ന പേസ് ത്രയത്തിനു പിന്തുണയേകാന്‍ ശര്‍ദുല്‍ ഠാക്കൂറും ഹര്‍ദിക് പാണ്ഡ്യയുമുണ്ട്. കുല്‍ദീപ് യാദവാണ് ടീമിലെ ഏക സ്പിന്‍ സ്‌പെഷലിസ്റ്റ്.

ഉപനായകന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്കു പുറമെ ശര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനു മുന്‍കൈ നേടിത്തരാന്‍ പോന്ന താരങ്ങളാണ്.

2017നു ശേഷം കഴിഞ്ഞ ഓസ്‌ട്രേലിയയ്‌ക്കെതിരായ സീരിസിനു മുന്‍പ് രണ്ടേ രണ്ട് ഏകദിനങ്ങള്‍ മാത്രമാണ് അശ്വിന്‍ കളിച്ചിട്ടുള്ളത്. എന്തായാലും അശ്വിന്റെ ഓള്‍റൗണ്ട് മികവും പരിചയസമ്പത്തും ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കു നേട്ടം കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.