ബിജെപി മുതലെടുക്കുമെന്ന് ആശങ്ക: കേന്ദ്രത്തിന്റെ ഇ ബസ് ഓഫര്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍

ബിജെപി മുതലെടുക്കുമെന്ന് ആശങ്ക: കേന്ദ്രത്തിന്റെ  ഇ ബസ് ഓഫര്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിക്ക് 950 പുത്തന്‍ ഇ ബസുകള്‍ വാടകയ്ക്ക് നല്‍കാമെന്ന കേന്ദ്രത്തിന്റെ ഓഫര്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍. വാടകയില്‍ 40.7 ശതമാനവും കേന്ദ്രം വഹിക്കിക്കുന്ന പദ്ധതിയാണിത്.

ബാക്കി വാടകയും കണ്ടക്ടറുടെ ചെലവും മാത്രമാണ് കെ.എസ്.ആര്‍.ടി.സി വഹിക്കേണ്ടത്. വരുമാനം കെ.എസ്.ആര്‍.ടി.സിക്ക് എടുക്കാം. പല സംസ്ഥാനങ്ങളും താല്‍പര്യം അറിയിച്ച് രംഗത്തെത്തിയിട്ടും കേരളം ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല.

പ്രധാനമന്ത്രി ഇ -ബസ് സേവ പദ്ധതി പ്രകാരം പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിലാണ് ബസ് ലഭ്യമാകുക. വന്ദേഭാരത് ട്രെയിനുകള്‍ ബി.ജെ.പി രാഷ്ട്രീയമായി മുതലെടുത്തതുപോലെ ഇ-ബസുകളും അവരുടെ നേട്ടമായി മാറ്റുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സംശയിക്കുന്നു. പ്രത്യേകിച്ചും ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍.

ആ സാഹചര്യം ഒഴിവാക്കാനാണ് ഒഴിഞ്ഞുമാറുന്നതെന്ന് ആക്ഷേപമുണ്ട്. ഈ ഇനത്തില്‍ തൃശൂരിന് 100 ബസ് കേന്ദ്രം അനുവദിച്ചുവെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്.

ഹരിത ഊര്‍ജ്ജത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 10,000 ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുന്ന സംരംഭമാണ് 'പ്രധാനമന്ത്രി ഇ -ബസ് സേവ'. 57,613 കോടി രൂപ ഇതിനായി ചെലവഴിക്കും. 169 നഗരങ്ങളിലാണ് ബസുകള്‍ വിന്യസിക്കുക.

ഗ്രീന്‍ അര്‍ബന്‍ മൊബിലിറ്റി ഇനിഷ്യേറ്റീവിന് കീഴില്‍ 181 നഗരങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കും. കേരളത്തില്‍ നാലായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. കെ.എസ്.ആര്‍.ടി.സിയുടെ 1800 സൂപ്പര്‍ ക്ലാസ് ബസുകളില്‍ 1641 എണ്ണവും കാലാവധി കഴിഞ്ഞതാണ്. കാലയളവ് നീട്ടി നല്‍കിയാണ് ഇവ ഓടുന്നത്.്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.