കോവിഡ് വാക്സിന് പിന്നിലെ ഗവേഷണം; രണ്ട് പേര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍

 കോവിഡ് വാക്സിന് പിന്നിലെ ഗവേഷണം; രണ്ട് പേര്‍ക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍

സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടു പേര്‍ പങ്കിട്ടു. കാറ്റലിന്‍ കരിക്കോ, ഡ്രൂ വെയ്സ്മാന്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.

കോവിഡ് 19 നെതിരെ ഫലപ്രദമായ എംആര്‍എന്‍എ വാക്‌സിനുകള്‍ വികസിപ്പിക്കാന്‍ സഹായിച്ച ന്യൂക്ലിയോസൈഡ് ബേസ് പരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് ഹംഗേറിയക്കാരനായ കാറ്റലിന്‍ കരിക്കോയും അമേരിക്കക്കാരനായ ഡ്രൂ വെയ്സ്മാനും അര്‍ഹനായത്.

കാറ്റലിന്‍ ഹംഗറിയിലെ സാഗന്‍സ് സര്‍വകലാശാലയിലെ പ്രൊഫസറും പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ അനുബന്ധ പ്രൊഫസറുമാണ്. കാറ്റലിന്‍ കാരിക്കോക്കൊപ്പം പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുകയാണ് ഡ്രൂ വെയ്സ്മാന്‍.

ആധുനിക കാലത്ത് മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്നായ കൊവിഡ് വാക്സിന്‍ വികസനത്തിന്റെ അഭൂതപൂര്‍വമായ കണ്ടുപിടുത്തതിന് സമ്മാന ജേതാക്കള്‍ വലിയ സംഭാവനയാണ് നല്‍കിയതെന്ന് അവാര്‍ഡ് ജൂറി പറഞ്ഞു.

സര്‍ട്ടിഫിക്കറ്റും സ്വര്‍ണ്ണ മെഡലും പത്ത് ലക്ഷം ഡോളറും അടങ്ങുന്ന സമ്മാനം ശാസ്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 10 ന് സ്റ്റോക്ക്ഹോമില്‍ നടക്കുന്ന ഔപചാരിക ചടങ്ങില്‍ സ്വീഡന്‍ രാജാവ് കാള്‍ പതിനാറാമന്‍ ഗുസ്താഫ് നല്‍കും.

നാളെ ഭൗതിക ശാസ്ത്രത്തിനും ബുധനാഴ്ച രസതന്ത്രത്തിനുമുള്ള നൊബേല്‍ സമ്മാന ജേതാക്കളെയും പ്രഖ്യാപിക്കും. വ്യാഴാഴ്ച സാഹിത്യത്തിനും വെള്ളിയാഴ്ച സമാധാനത്തിനുമുള്ള നൊബേല്‍ സമ്മാനവും പ്രഖ്യാപിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.