സംപൂജ്യരായി മുന്‍നിര; ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യ

സംപൂജ്യരായി മുന്‍നിര; ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യ

ചെന്നൈയുടെ മണ്ണില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒരു പക്ഷേ ലക്ഷ്യം വെച്ചത് 300 അല്ലെങ്കില്‍ 350നു മേല്‍ റണ്‍സ് ആയിരുന്നിരിക്കണം. കളി കാണാനെത്തിയ ഓരോ ക്രിക്കറ്റ് പ്രേമിയും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും ഒരു വന്‍ റണ്‍ ചെയ്‌സ് തന്നെയായിരുന്നിരിക്കണം.

ആശങ്കയായി നിലനിന്നിരുന്ന കാര്‍മേഘം ആരാധകരുടെ മനസിനെ ശാന്തമാക്കി പെയ്യാതെ കടന്നുപോയപ്പോള്‍ പക്ഷേ ഓസ്‌ട്രേലിയയുടെ മേല്‍ ഇടിവെട്ടായി പെയ്തിറങ്ങുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍. കേവലം 199 റണ്‍സിന് പേരുകേട്ട ഓസ്‌ട്രേലിയന്‍ നിരയെ പിടിച്ചുകെട്ടുമ്പോള്‍ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നുവെന്നു പറയാം.

എന്നാല്‍ വെള്ളിടി പോലെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും പെയ്തിറങ്ങിയപ്പോള്‍ ഇന്ത്യ ഞടുങ്ങി. ആദ്യ രണ്ടോവറില്‍ ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡില്‍ രണ്ടു റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്നു മുന്‍നിര ബാറ്റര്‍മാര്‍ പവലിയനില്‍ മടങ്ങിയെത്തിയിരുന്നു. അക്കൗണ്ട് തുറക്കാതെ തന്നെ ആദ്യ ഓവറില്‍ ഇഷാന്‍ കിഷന്‍ മടങ്ങി.

നേരിട്ട ആദ്യ പന്തില്‍ തന്നെ സ്റ്റാര്‍ക്കിന്റെ ബോളിംഗില്‍ ഔട്ട്. തുടര്‍ന്ന് അടുത്ത ഓവറില്‍ ഇന്ത്യയ്ക്ക് ഇരട്ടപ്രഹരം. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യന്‍ നായകനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ഹെയ്‌സല്‍വുഡ് മൂന്നു പന്തുകള്‍ക്കപ്പുറം നാലാമനായെത്തിയ ശ്രേയസ് അയ്യരെയും മടക്കി. ഇരുവരും സംപൂജ്യരായി മടങ്ങിയതോടെ ആരാധകരുടെ മനസ് കാര്‍മേഘത്തിനായി കൊതിച്ചു.

എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തോളിലേറ്റി വിരാട് കോലിയും കെഎല്‍ രാഹുലും സൂകഷ്മതയോടെ കളിച്ചപ്പോള്‍ ഇന്ത്യ നേടിയത് വിലയേറിയ രണ്ട് പോയിന്റ് മാത്രമല്ല. മറ്റൊരു ആത്മവിശ്വാസം കൂടെയാണ്. ഈ ലോകകപ്പില്‍ ഇന്ത്യക്ക് മുത്തമിടാന്‍ വേണ്ട ആത്മവിശ്വാസം നല്‍കാന്‍ ഈ മല്‍സരത്തിന് ആയിട്ടുണ്ടെന്ന് പറയാതിരിക്കാനാവില്ല.

വിരാട് കോലിയും കെഎല്‍ രാഹുലും കാണിച്ച ആത്മവിശ്വാസവും ദൃഢനിശ്ചയവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. 100ലേറെ പന്തുകള്‍ നേരിട്ട കോലി ആകെ നേടിയത് 6 ബൗണ്ടറികള്‍ മാത്രമാണ്. ആക്രമണത്തിനോ അനാവശ്യ റിസ്‌കുകള്‍ക്കോ ഇന്ത്യ മുതിര്‍ന്നില്ല എന്നതിന്റെ തെളിവാണ് ഇത്.

115 പന്തുകള്‍ നേരിട്ട കെഎല്‍ രാഹുലും മികച്ച ഇന്നിംഗ്‌സാണ് കളിച്ചത്. എട്ടു ബൗണ്ടറിയും രണ്ടു സിക്‌സുമാണ് രാഹുല്‍ നേടിയത്. ഇതില്‍ രണ്ട് സിക്‌സും ഇന്ത്യയുടെ വിജയം ഉറപ്പിച്ചതിനു ശേഷമാണ് രാഹുല്‍ നേടിയത്. അവസാനം സിക്‌സിനു പറത്തി ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും രാഹുല്‍ തന്നെ.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ആകെ പിറന്നത് മൂന്നു സിക്‌സുകള്‍ മാത്രമാണ്. ഇവ മൂന്നും പിറന്നതോ അവസാന രണ്ട് ഓവറുകളിലാണെന്നതും ശ്രദ്ധേയമാണ്.

ഏവരും കാത്തിരുന്നതു പോലെ മികച്ചൊരു വിജയത്തോടെ നല്ലൊരു തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യ. കോടിക്കണക്കിന് ആരാധകരുടെ പ്രാര്‍ഥനകളും ആഗ്രഹവും പോലെ കിരീടനേട്ടം കൈപിടിയിലാക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.